സിപിഎം കേന്ദ്രകമ്മിറ്റിയിൽ വിമർശന കൊടുങ്കാറ്റ്; ഇ.പി ജയരാജൻ അകന്നുനിൽക്കുമോ?

ഡൽഹിയിൽ തുടരുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ കേന്ദ്ര നേതൃത്വത്തിനെതിരെയും സംസ്ഥാന ഘടകങ്ങൾക്കെതിരെയും കടുത്ത വിമർശനം. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം ശരിയായി വിലയിരുത്തുന്നതിലും പാർട്ടിയിൽ കൃത്യമായ ഇടപെടലുകൾ നടത്തുന്നതിലും കേന്ദ്ര നേതൃത്വത്തിന് വീഴ്ച പറ്റിയെന്നാണ് ഉയർന്നുവരുന്ന പ്രധാന വിമർശനം. തിരഞ്ഞെടുപ്പ് തോൽവികളുടെ പശ്ചാത്തലത്തിൽ കേരള പിണറായി വിജയനെതിരെയും യോഗത്തിൽ വിമർശനം ശക്തമായിട്ടുണ്ട്. അതേസമയം, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഭിന്നത രൂക്ഷമായിരിക്കെ, സിസിയിൽ നിന്ന് ഇ. പി ജയരാജൻ വിട്ടുനിൽക്കുകയാണ്. ആയുർവ്വേദ ചികിത്സയുടെ പേരു പറഞ്ഞ് അവധിക്ക് അപേക്ഷിച്ചെന്നാണ് വിവരം.
വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ പാർട്ടി നേതാക്കൾക്കിടയിൽ പരസ്യമായ ഭിന്നാഭിപ്രായം ഉയർന്നതിൽ പിണറായി വിജയൻ കടുത്ത അതൃപ്തിയിലാണ്. എന്നാൽ പിണറായിയുടെ അതൃപ്തി അവഗണിച്ച് ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, പി.കെ. ശ്രീമതി എന്നിവർ തങ്ങളുടെ മുൻ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്. ഇതിനിടെ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന് പൂർണ്ണ പിന്തുണയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. എ.കെ. ബാലൻ, തോമസ് ഐസക് തുടങ്ങിയ മുതിർന്ന നേതാക്കളും രാഗേഷിന്റെ നിലപാടിനെ പിന്തുണച്ചതോടെ വിഴിഞ്ഞം വിഷയത്തിലെ പാർട്ടിയിലെ ആഭ്യന്തര ഭിന്നത കൂടുതൽ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.




