“പിണറായിയുടെ ഭാവി സതീശന്റെ കൈകളിൽ”; കോൺഗ്രസ് മൗനത്തിന് പിന്നിൽ ഡീലെന്ന് ഷോൺ ജോർജ്

പ്രതിപക്ഷ നേതാവിന്റെ ഭാവി മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും കൈകളിലാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ആരോപിച്ചു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സഹായിച്ചാൽ സർക്കാരിന് എതിരായ കാര്യങ്ങളിൽ പ്രതിപക്ഷ നേതാവ് നിശബ്ദനാകുമെന്നും, ഈ വിഷയത്തിൽ കോൺഗ്രസ് പാർട്ടി മൗനം പാലിക്കുന്നത് സംശയാസ്പദമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇ.ഡി കേസുകളിൽ പ്രതിയായ സഖാക്കളെ ഉൾപ്പെടുത്തി ഒരു ‘കൺസോർഷ്യം’ ഉണ്ടാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും, സമാന കേസുകളിലെ പ്രതികളെ കൂട്ടി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിന്റെ അഡ്മിനാകാനാണ് ശ്രമമെന്നും ഷോൺ ജോർജ് പരിഹസിച്ചു. പിണറായിക്കെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെങ്കിൽ തങ്ങൾ വേറെ വഴി നോക്കിക്കോളാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പിണറായി വിജയൻ ഉളുപ്പുണ്ടെങ്കിൽ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാത്യു കുഴൽനാടൻ ഈ കേസിൽ സ്വീകരിച്ച നിയമനടപടിയുടെ വഴി ശരിയായിരുന്നില്ലെന്നും, അന്ന് വിജിലൻസ് കേസ് അല്ലായിരുന്നു വേണ്ടിയിരുന്നതെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു. കോൺഗ്രസിൽ ഈ വിഷയത്തിൽ വൈകാരികമായി പ്രതികരിച്ചത് മാത്യു കുഴൽനാടൻ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




