രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; പത്താം പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പത്താം പ്രതി നവാസിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഒരുമാസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം. പക്ഷാഘാതം വന്ന് ശരീരം തളർന്നുവെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്. വധശിക്ഷയ്ക്ക് വിധിച്ച് ഒരുവർഷമായി ജയിലിൽ കഴിയുകയാണ് നവാസ്. കേസിലെ 15 പ്രതികൾക്കും കോടതി വധശിക്ഷയാണ് വിധിച്ചത്.
2021 ഡിസംബര്‍ 19നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. ഡിസംബര്‍ 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു രഞ്ജിത് ശ്രീനിവാസനെയും വെട്ടിക്കൊലപ്പെടുത്തിയത്.ആലപ്പുഴ ഡിവൈഎസ്പിയായിരുന്ന എന്‍ ആര് ജയരാജാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയിൽ സമര്‍പ്പിച്ചത്.
കേസില്‍ പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകളും നൂറില്‍പ്പരം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയ തെളിവുകളും കേസില്‍ കോടതി പരിശോധിച്ചിരുന്നു.




