“ആവേശം മൂത്ത് വികസനമെന്ന് ആർത്തുവിളിച്ചാൽ പോരാ, ദുരന്തങ്ങൾ കാണണം!”

വയനാട് തുരങ്കപാത നിർമ്മാണത്തിനെതിരെ തുടക്കം മുതലേ സിപിഐക്ക് കടുത്ത എതിർപ്പുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ വികസനമെന്ന് പറഞ്ഞ് ഒറ്റ ആവേശത്തിൽ ചാടിവീഴരുതെന്ന് തങ്ങൾ നേരത്തെ മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ പല കേന്ദ്രങ്ങൾക്കും അന്നത് മനസ്സിലായില്ലെന്നും, പ്രകൃതിക്ക് വേണ്ടി സംസാരിക്കുന്നവരെ ‘വികസന വിരോധികൾ’ എന്ന് മുദ്രകുത്തുന്ന ശീലം ഇവിടെയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തുരങ്കപാത വേണമെന്ന് വാശിപിടിക്കുന്നവർ അതുണ്ടാക്കാൻ പോകുന്ന വലിയ പരിസ്ഥിതി ദുരന്തങ്ങളെക്കുറിച്ച് കൂടി മനസ്സിലാക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു. വൻകിട ഏജൻസികളുടെയോ കോൺട്രാക്ടർമാരുടെയോ മാത്രം ലാഭം നോക്കിയുള്ള അഭിപ്രായങ്ങൾ കേട്ട് സർക്കാർ മുന്നോട്ടുപോകരുത്. പലവിധ വികസന ആഘോഷങ്ങളുടെയും അന്തിമ ഇരകളാകുന്നത് എപ്പോഴും പാവപ്പെട്ട മനുഷ്യരാണെന്നും ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു.




