ക്ളാസിൽ സംസാരിച്ച വിദ്യാർത്ഥിയുടെ മുഖത്തടിച്ച് അദ്ധ്യാപകൻ

ചെർപ്പുളശേരി: ക്ളാസിൽ സംസാരിച്ച പതിനാലുകാരന്റെ മുഖത്ത് അദ്ധ്യാപകൻ അടിച്ചെന്ന് പരാതി. തൃക്കടീരി പിടിഎം ഹൈസ്കൂളിലെ ഒൻപതാംക്ളാസ് വിദ്യാർത്ഥിയെയാണ് അദ്ധ്യാപകൻ കൈനീട്ടി മുഖത്തടിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അടിയേറ്റതോടെ മുഖം വീങ്ങുകയും കടുത്തവേദനയും ഉണ്ടായി. ഇതോടെ കുട്ടിതന്നെ ഫോണിൽ പിതാവിനെ വിവരമറിയിച്ചു. തുടർന്ന് രക്ഷിതാക്കളാണ് സ്കൂളിലെത്തി കുട്ടിയെ ചെർപ്പുളശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചത്. തന്നെ നേരത്തെയും ഇതേ അദ്ധ്യാപകൻ മർദ്ദിച്ചിട്ടുണ്ടെന്ന് കുട്ടി പറയുന്നു.
സംഭവത്തെക്കുറിച്ച് രക്ഷിതാക്കൾ പ്രധാനാദ്ധ്യാപികയോടും അദ്ധ്യാപകനോടും പറഞ്ഞിരുന്നെന്ന് കുട്ടി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ സ്കൂളിലെത്തിയ തന്നെയും അദ്ധ്യാപകൻ ആക്രമിക്കാൻ ശ്രമിച്ചെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.ചെർപ്പുളശേരി പൊലീസിലും ചൈൽഡ്ലൈനിലും സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടു. പരാതി ലഭിച്ചെന്നും പ്രാഥമികാന്വേഷണം നടത്തിമാത്രമേ തുടർനടപടിയിലേക്ക് കടക്കാനാകൂ എന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്നാണ് പ്രധാനാദ്ധ്യാപിക എം വി സുധ പറയുന്നത്. സ്കൂളിലേക്ക് എസ്എഫ്ഐ ഇന്ന് മാർച്ച് നടത്തുമെന്നാണ് വിവരം.




