News

പാർട്ടി അനുമതിയില്ലാത്ത വിമതപ്രേമം പണിയായി! വിമതരെ തിരിച്ചുവിളിച്ചു; എം.വി. ജയരാജന് കടുത്ത വിമർശനം

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ എം.വി. ജയരാജനെതിരെ രൂക്ഷവിമർശനം. പാർട്ടി അനുമതി ഇല്ലാതെ വിമതരെ തിരിച്ചു വിളിച്ച നടപടിക്കെതിരെയാണ് വിമർശനം ഉയർന്നത്. എന്തിനാണ് ഇത്തരം അനാവശ്യ ചർച്ചക്ക് ഇടമുണ്ടാക്കിയതെന്നും സെക്രട്ടേറിയറ്റിൽ വിമർശനമുണ്ടായതോടെ വീഴ്ച സമ്മതിച്ച് എംവി ജയരാജൻ രം​ഗത്തെത്തി. സെക്രട്ടേറിയറ്റിൽ തെറ്റ് ഏറ്റ് പറയുകയായിരുന്നു. എന്നാൽ ജയരാജൻ തുടങ്ങിവെച്ച വിവാദം ഏറ്റുപിടിച്ച എംവി ഗോവിന്ദനും സെക്രട്ടേറിയറ്റിൽ വിമർശനം ഉണ്ടായി. അതേസമയം, സെക്രട്ടേറിയറ്റ് യോഗത്തിൽ വിവാദത്തിനും വിമർശനത്തിനും പിണറായി വിജയൻ മറുപടി പറഞ്ഞില്ല.

തെറ്റ് തിരുത്തിയാൽ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയിൽ വരുന്നതിൽ തടസ്സമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ്റെ പ്രസ്താവന. പാർട്ടിയെ വെല്ലുവിളിച്ചു പുറത്തുപോയ എം വി രാഘവനെ വരെ അവസാന കാലത്ത് സ്വീകരിച്ചിട്ടുണ്ട്. നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ഒറ്റപ്പെടുത്തി മുന്നോട്ട് പോകില്ലെന്നും പയ്യന്നൂരിൽ പാർട്ടി സ്ഥാനാർത്ഥിയെ മാറ്റിയാൽ ജയിക്കുമായിരുന്നുവെന്നും എം വി ജയരാജൻ കണ്ണൂർ വിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താന്‍ ചെയ്ത തെറ്റ് എന്തെന്ന് ജയരാജന്‍ പറയട്ടെ. എങ്കിലെ മറുപടി പറയാനാകൂവെന്ന് വി കുഞ്ഞികൃഷ്ണന്‍ തിരിച്ചടിച്ചു. താന്‍ പറഞ്ഞത് പാര്‍ട്ടി തിരിച്ചറിഞ്ഞല്ലോ, അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വർഗ വഞ്ചകൻ എന്ന് പറഞ്ഞത് പാർട്ടി ഭരണ ഘടനയിലുള്ള കാര്യമാണ്. അവർ നിലപാട് തിരുത്തിയാൽ വേണ്ടെന്ന് പറയില്ലെന്ന് എം വി ജയരാജൻ. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോൽവിക്ക് ഒരു കാരണം സ്ഥാനാർത്ഥി നിർണയത്തിലെ പോരായ്മയാണ്. പയ്യന്നൂരും തളിപ്പറമ്പും ഒരുപോലെ കാണാൻ കഴിയില്ല. പയ്യന്നൂരിൽ മറ്റൊരാളെ സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിൽ ജയിക്കാമായിരുന്നുവെന്നും എം വി ജയരാജൻ പറഞ്ഞു. പയ്യന്നൂർ എപ്പോളും ജയിക്കാവുന്ന മണ്ഡലമാണ്. തളിപ്പറമ്പ് ഇപ്പോൾ അങ്ങനെയല്ല. എസ്ഐആറിന് ശേഷം തളിപ്പറമ്പിൽ യുഡിഎഫ് മേൽക്കൈ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button