ഇഡി വിഷയത്തിൽ ടി.കെ. ഗോവിന്ദനെ തള്ളി വി. കുഞ്ഞികൃഷ്ണൻ; ‘ആരോപണങ്ങൾ വന്നാൽ വിശദീകരണം നൽകണം’

കണ്ണൂര്‍: പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശ രാഷ്ട്രീയ പ്രേരിതമാണെന്ന ടി കെ ഗോവിന്ദന്റെ നിലപാട് തള്ളി പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണൻ. പിണറായിയുടെ കുടുംബത്തിനെതിരായ വിമർശനം പാർട്ടിക്കെതിരായ കടന്നാക്രമണമായി കാണുന്നത് എന്തിനാണെന്ന് കുഞ്ഞികൃഷ്ണൻ ചോദിച്ചു. ആരോപണങ്ങൾ വന്നാൽ കൃത്യമായ വിശദീകരണം നൽകാൻ നേതൃത്വം തയ്യാറാകണമെന്നും ഇവിടെ അത് ഉണ്ടായില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
പിണറായിക്കെതിരായ ഇ ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ലെന്നാണ് വി കുഞ്ഞികൃഷ്ണൻ പറയുന്നത്. ആരോപണങ്ങൾ വന്നാൽ കൃത്യമായ വിശദീകരണം നൽകാൻ നേതൃത്വം തയ്യാറാകണം. ഇവിടെ അതിന് തയ്യാറായിട്ടില്ല. ഇതിൽ എന്തോ കഴമ്പുണ്ട് എന്നായിരിക്കും വിശദീകരണം നൽകാത്തകാലം വരെ പൊതുജനം കരുതുകയെന്ന് കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.
രാഷ്ട്രീയ പ്രേരിതമായ നിലപാട് ഇഡിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ട്. പ്രതിപക്ഷത്തുള്ള നേതാക്കന്മാർക്കെതിരെ നിലപാട് സ്വീകരിക്കുന്നത് ഇഡിയുടെ പതിവ് രീതി. പക്ഷെ രാഷ്ട്രീയ പ്രേരിതമാണെന്ന് വിശ്വസിക്കാവുന്ന വിശദീകരണം പാർട്ടി നൽകണം. പ്രസ്ഥാനത്തിന് പങ്കുണ്ടെങ്കിൽ അന്വേഷണം പ്രസ്ഥാനത്തിനെതിരെയും വരും. പിണറായിയുടെ കുടുംബത്തിനെതിരായ വിമർശനം പാർട്ടിക്കെതിരായ കടന്നാക്രമണമായി കാണുന്നത് എന്തിനാണെന്നും വി കുഞ്ഞികൃഷ്ണൻ ചോദിച്ചു.
എൽഡിഎഫിൽ വിഷയം ചർച്ച ചെയ്യണമായിരുന്നു. മറ്റു കക്ഷികളെ ബോധ്യപ്പെടുത്തൽ മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഎമ്മിന്റെ ചുമതലയാണ്. മുന്നണി ഒറ്റക്കെട്ട് ആകണമെങ്കിൽ മുന്നണിക്കുള്ളിൽ വിശദീകരണം നൽകണം. വിഷയം ഇതുവരെ മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ല. ബോധ്യപ്പെടുത്താത്തതിനാൽ മുന്നണിയിലെ പാർട്ടികൾ സ്വതന്ത്രമായി അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. സിപിഎം തിരുത്തലിന് സന്നദ്ധമാകും എന്നത് സംശയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യഥാർത്ഥ തെറ്റിന് കാരണം കണ്ടെത്തിയാൽ മാത്രമേ തിരുത്താനാകു. ഇതുവരെ തിരുത്താനുള്ള ശ്രമം ഉണ്ടായിട്ടില്ലെന്നും വി കുഞ്ഞികൃഷ്ണൻ വിമര്‍ശിച്ചു.




