ജോൺ ബ്രിട്ടാസിനെതിരായ ‘ലുങ്കി വാല’ അധിക്ഷേപം, പരാമർശം നടത്തിയവർ വിഡ്ഢികൾ; രാജീവ് ചന്ദ്രശേഖർ!

തിരുവനന്തപുരം: ജോൺ ബ്രിട്ടാസ് എംപിയെ ‘ലുങ്കി വാല’ എന്ന് അധിക്ഷേപിച്ച ആൾ വിഡ്ഢിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുൻപ് കോൺഗ്രസ് എം.പി ജയറാം രമേശും തന്നെ സമാനമായ രീതിയിൽ വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാജ്യസഭയിൽ സംസാരിക്കുന്നതിനിടെ ബിജെപി അംഗം സുഷ്മിത ദേബ് ജോൺ ബ്രിട്ടാസിനെ ലുങ്കി വാല എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു.
ജയറാം രമേശ് തന്നെയും ലുങ്കി വാല എന്ന് വിളിച്ചിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹം ഒരു വിഡ്ഢിയായതുകൊണ്ടാണ് താന്‍ പ്രതികരിക്കാതിരുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ആര് എന്ത് കഴിക്കുന്നു, എന്ത് ധരിക്കുന്നു എന്നതല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും, ഇത്തരം വിവാദങ്ങളുടെ പിന്നാലെ പോകാന്‍ താൽപ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി വന്ദേമാതരം മുഴുവനായി പാടണമെന്നത് പാര്‍ലമെന്റ് പാസാക്കിയ നിയമമാണെന്നും ദേശീയഗാനവും ഗീതവും പാടാന്‍ ആര്‍ക്കും വിഷമമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
നമ്മള് ഭാരതീയരാണെന്നും മുസ്ലീം ലീഗിന് ഇതില്‍ എന്തിനാണ് വിഷമമെന്നും അദ്ദേഹം ചോദിച്ചു. ഏത് മാധ്യമമായാലും അവ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കോ ക്രിമിനൽ ആക്ടിവിറ്റികൾക്കോ ഉപയോഗിക്കാൻ പാടില്ലെന്നതാണ് തന്റെയും പാർട്ടിയുടെയും നിലപാടെന്നും, അത്തരം കാര്യങ്ങളിൽ പരിശോധന നടക്കണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.




