പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരക്കാർ വിജയം അവകാശപ്പെട്ടു

ന്യൂഡൽഹി: 12 വർഷം ഒരു തിരഞ്ഞെടുപ്പിൽ പോലും മുട്ടുമടക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനം യുവാക്കളുടെ പ്രതിഷേധത്തിൽ വിറച്ചു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചത്. തുടക്കത്തിൽ ധർമേന്ദ്ര പ്രധാന്റെ രാജി സർക്കാർ അംഗീകരിക്കില്ലെന്ന റിപ്പോർട്ട് വന്നെങ്കിലും ഉച്ചയോടെ രാജി അംഗീകരിക്കുകയായിരുന്നു. എൻഡിഎ സർക്കാരിനും മോദിക്കുമേറ്റ ഏറ്റവും വലിയ പ്രഹരമാണ് ഈ വിദ്യാർത്ഥി പ്രതിഷേധം എന്നുതന്നെ പറയാം.
മോദി കാലഘട്ടത്തിൽ പ്രധാനമായി വന്ന പ്രതിഷേധങ്ങൾ മൂന്നെണ്ണമായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരവും കർഷകരുടെ സമരവും ഗുസ്തി താരങ്ങളുടെ സമരവും. ഇതിൽ 2019-2020 കാലഘട്ടത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം വന്നത്. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്ട്രറിക്കുമെതിരെ രാജ്യത്തുടനീളം ഡൽഹി ഷഹീൻബാഗ് ഉൾപ്പടെ വിവിധ കേന്ദ്രങ്ങളിൽ സ്ത്രീകൾ അടക്കമുള്ള പൊതുജനങ്ങൾ അണിനിരന്ന വലിയ പ്രക്ഷോഭമാണ് നടന്നത്.
കൊവിഡിനെ തുടർന്ന് 2020 മാർച്ച് മാസത്തിലാണ് ഈ സമരം പൂർണമായി അവസാനിച്ചത്.2020 -2021 കാലഘട്ടത്തിൽ കേന്ദ്ര സർക്കാരിന്റെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ലക്ഷണക്കണക്കിന് കർഷകർ ഡൽഹി അതിർത്തികളിൽ സമരം നടത്തിയിരുന്നു. എൻഡിഎ കാലത്ത് നടന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു ഇത്. ഈ സമയത്ത് പോലും മോദിക്ക് അതിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞു.
രാജി ഒന്നുപോലുമില്ലാതെ നിയമങ്ങൾ പിൻവലിച്ച് ആ പ്രതിഷേധം തണുപ്പിച്ചു.2023 മുതൽ രാജ്യത്ത് കത്തികയറിയ മറ്റൊരു പ്രതിഷേധമാണ് ഗുസ്തി താരങ്ങളുടേത്. ലൈംഗികാതിക്രമ ആരോപണങ്ങൾക്കെതിരെ ഇന്ത്യയുടെ പ്രമുഖ കായിക താരങ്ങൾ ഡൽഹി ജന്തർ മന്ദറിൽ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ്‌ഭൂഷൺ സിംഗിനെതിരെയാണ് സമരം നടത്തിയത്.
എന്നാൽ അതിലും മോദി സർക്കാർ പൂർണ പരാജയം സമ്മതിച്ചിരുന്നില്ല.എന്നാൽ 35 ദിവസം പിന്നിട്ട സംഭവബഹുലമായ പ്രതിഷേധങ്ങൾക്കൊടുവിൽ മോദി സർക്കാർ മുട്ടുമടക്കി. ഡൽഹയിലെ പല തെരുവുകളിലും ധർമേന്ദ്ര പ്രധാൻ രാജിയെ തുടർന്ന് ആഘോഷങ്ങൾ നടക്കുന്നുണ്ട്. പാട്ടുപാടിയും ഡാൻസ് ചെയ്തുമെല്ലാമാണ് യുവാക്കൾ സന്തോഷം പങ്കുവയ്ക്കുന്നത്.




