രാജ്യതലസ്ഥാനത്ത് സംഘർഷം രൂക്ഷം; ദീപ്കെയെ കസ്റ്റഡിയിലെടുത്തെന്ന് നേതാക്കൾ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പാർലമെന്റ്സമരത്തിൽ വീണ്ടും സംഘർഷം. സമീപകാലത്തൊന്നും ഒരു സമരം പാർലമെന്റ് ഗേറ്റിന് ഇത്രയും അടുത്തെത്തിയിട്ടില്ല. ഇതോടെ പാർലമെന്റിന്റെ മുഴുവൻ ഗേറ്റുകളും അടച്ച് അകത്തേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. അകത്തുള്ളവരെ പുറത്തേക്ക് പോകാനും അനുവദിച്ചില്ല. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി തുടങ്ങിയവർ പാർലമെന്റിലുണ്ടെന്നത് സംഭവത്തിന്റെ സുരക്ഷാ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
സിജെപി ആഹ്വാനത്തെത്തുടർന്ന് യുവാക്കൾ ഉച്ചയോടെ വീണ്ടും പാർലമെന്റിന് സമീപം തടിച്ചുകൂടി. മുദ്രാവാക്യംവിളികളുമായി റെയിൽ ഭവന്റെ സമീപത്തുനിന്നെത്തിയ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. അഭിജീത്ത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് സിജെപി വക്താവ് പറയുന്നത്. ജെ പി നദ്ദയുമായി പത്ത് മിനിട്ടോളം കൂടിക്കാഴ്ച നടത്തിയതായും സിജെപി നേതാക്കൾ പറഞ്ഞു.
ആവശ്യങ്ങളടങ്ങിയ കത്ത് നൽകിയെന്നും നേതാക്കൾ വ്യക്തമാക്കി.പാർലമെന്റ് വർഷകാല സമ്മേളനം തുടങ്ങിയ ഇന്ന് രാവിലെ ജന്തർമന്തറിൽ നിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്താൻ സിജെപി ആഹ്വാനം ചെയ്തിരുന്നു. ഈ മാർച്ച് ജന്തർമന്തറിൽ വച്ചുതന്നെ പൊലീസ് തടഞ്ഞു. പ്രതിഷേധക്കാർ ബാരിക്കേഡ് ഭേദിക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. തുടർന്ന് പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു.




