‘എല്ലാം പാർട്ടി പറയും’! ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ തിരിച്ചെത്തി രമ്യാ ഹരിദാസ് എം.എൽ.എ

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദങ്ങൾക്കും കടുത്ത ആഭ്യന്തര പ്രതിസന്ധികൾക്കുമൊടുവിൽ മണ്ഡലത്തിൽ തിരിച്ചെത്തി എം.എൽ.എ. രമ്യാ ഹരിദാസ്. എല്ലാം പാർട്ടി തീരുമാനിക്കുമെന്ന നിലപാടിലാണ് എം.എൽ.എ എങ്കിലും, പാളയം പ്രദീപിനെ അഡീഷണൽ സ്റ്റാഫാക്കാൻ ശുപാർശ ചെയ്തുകൊണ്ടുള്ള കത്ത് വിവാദത്തിൽ അവർ മൗനം പാലിച്ചു. എന്നാൽ അത്തരമൊരു കത്ത് നൽകിയിട്ടില്ലെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് എം.എൽ.എയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കേണ്ടതില്ലെന്നുമാണ് രമ്യാ ഹരിദാസിനൊപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കുന്നത്.
കയ്യാങ്കളി വിവാദത്തിന് പിന്നാലെ പാലക്കാട്ടേക്ക് പോയ രമ്യാ ഹരിദാസ് സെപ്റ്റംബർ 8- ന് വൈകിട്ടാണ് മണ്ഡലത്തിൽ തിരിച്ചെത്തിയത്. കെ.പി.സി.സി. നിയോഗിച്ച അന്വേഷണ സമിതിക്ക് മുമ്പിൽ ഇന്ന് ഹാജരായേക്കുമെന്ന സൂചന നൽകിയ അവർ, നിയമസഭാ കമ്മിറ്റിക്ക് ശേഷം യു.ഡി.എഫ് കൺവീനർ എം.എം. ഹസനെ കാണുമെന്നും പ്രതികരിച്ചു. നിയമസഭാ കമ്മിറ്റി യോഗത്തിലും താൻ പങ്കെടുക്കുമെന്ന് എം.എൽ.എ വ്യക്തമാക്കിയിട്ടുണ്ട്.
ചിറയിൻകീഴിൽ ഔദ്യോഗിക യോഗത്തിനിടെയുണ്ടായ വാക്കുതർക്കവും കയ്യാങ്കളിയുമാണ് വിവാദങ്ങൾക്ക് കാരണം. യോഗത്തിൽ എം.എൽ.എയുടെ പി.എ. ആയ പാളയം പ്രദീപ് പങ്കെടുത്ത് കരാറുകാർക്ക് നിർദ്ദേശങ്ങൾ നൽകിയതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഈ ദൃശ്യങ്ങൾ എം.എൽ.എ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചതിനെ തുടർന്നുണ്ടായ തർക്കം രാത്രിയോടെ കോൺഗ്രസ് പ്രവർത്തകൻ സജാദിന്റെ വീട്ടിലെത്തി കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പാളയം പ്രദീപിനെയും സജാദിനെയും പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.



