News

ഇഡി കണ്ടെത്തലുകൾ ഗൗരവമുള്ളതെന്ന് സണ്ണി ജോസഫ്; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം:വീണ വിജയനെതിരെയുള്ള രേഖാമൂലമുള്ള കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ രേഖാ മൂലമുള്ള കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതാണ്. അനധികൃത പണമിടപാടുകളെക്കുറിച്ചുള്ള കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. ഈ വിഷയത്തിൽ സി.പി.എമ്മിന്റെ ഇതുവരെയുള്ള മുടന്തൻ ന്യായങ്ങൾ വസ്തുതാപരമല്ലെന്ന് ഇതോടെ വ്യക്തമായി. ഈ വിഷയത്തിൽ വസ്തുതാപരവും സത്യസന്ധവുമായ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ട്. മകളുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഇ.ഡി.യുടെ കണ്ടെത്തലുകളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽനിന്ന് കിട്ടിയെന്നും ഇഡി വാർത്താക്കുറിപ്പിൽ വിശദമാക്കിയത്. വീണ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്നും ഇഡി പറയുന്നു. വരുമാനത്തേക്കാൾ കൂടുതൽ തുകയുടെ ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തലുണ്ട്. കൂടാതെ, ഇന്റർനറ്റ് കോളുകൾക്ക് വേണ്ടി മറ്റൊരു വ്യക്തിയുടെ പേരിലുള്ള സിം സംഘടിപ്പിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും ഇഡി അറിയിച്ചു. മാസപ്പടിക്കേസുമായി ബന്ധപ്പെട്ടു മെയ് മാസം 27ന് വീണയുടെയും സിഎംആർഎൽ പ്രൊമോട്ടർമാരുടെയും കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇഡിയുടെ കണ്ടെത്തലുകൾ.

മെയ് മാസം നടത്തിയ പരിശോധനയിൽ വീണയുടെ കൈപ്പടയിലുള്ള ഡയറിയിൽനിന്ന് ചില വിവരങ്ങൾ കണ്ടെത്തിയെന്നും ഇതിൽ പണം കൈകാര്യം ചെയ്ത വ്യക്തികളുടെ പേരുകൾ, ചെലവഴിച്ച തുകകൾ, ദുബായിലേക്ക് മാറ്റിയ തുക തുടങ്ങിയ വിവരങ്ങൾ അടങ്ങിയിട്ടുണ്ടായിരുന്നുവെന്നും ഇഡി അറിയിച്ചു. ദുബായ് കറൻസിയായ ദിർഹം, ഇന്ത്യൻ രൂപ എന്നിവയിലുള്ള സാമ്പത്തിക വിവരങ്ങളാണ് ഡയറിയിൽ ഉണ്ടായിരുന്നതെന്നാണ് ഇഡി പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button