
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി പാലക്കാട് ജില്ലാ കളക്ടർ. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുന്നത്.
തൃശൂർ പൂരം നടത്തുന്നത് സംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ നടക്കുകയാണ്. ഇതിനിടെയാണ് പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമോ നൽകിയിരിക്കുന്നത്. കെവിൻ സ്റ്റീഫനാണ് പാറമേക്കാവ് വെടിക്കെട്ടിൻ്റെ ലൈസൻസ് നൽകിയിരിക്കുന്നത്. ഈ വെടിക്കെട്ട് നിർമാണ ശാല പ്രവർത്തിക്കുന്നത് മുതലമടയ്ക്ക് സമീപം വെള്ളാരംകടവിലാണ്. ഇതിൻ്റെ നിർമാണത്തിനാണ് സ്റ്റോപ്പ് മെമോ നൽകിയിരിക്കുന്നത്. ഈ വെടിക്കെട്ട് നിർമാണശാലയുടെ പ്രവർത്തനം പൂർണമായും നിർത്തിവെക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
തിരുവമ്പാടി വിഭാഗം വെടിക്കെട്ടിൽ നിന്നും പൂർണമായും വിട്ടു നിൽക്കുന്നതായി അറിയിച്ചിരുന്നു. പൂരം നടത്തണോ വേണ്ടയോ എന്നത് സർക്കാർ തീരുമാനിക്കട്ടെ എന്നായിരുന്നു അവരുടെ നിലപാട്.




