യുഡിഎഫിൽ മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ മുതിർന്ന നേതാവും എംപിയുമായ ബെന്നി ബെഹനാൻ രംഗത്ത്

കൊച്ചി: യുഡിഎഫിൽ മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ മുതിർന്ന നേതാവും എംപിയുമായ ബെന്നി ബെഹനാൻ രംഗത്ത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പ്രചാരണങ്ങളും തർക്കങ്ങളും നടക്കുന്നത് നാണക്കേടാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രവണതകൾ ഉടൻ തന്നെ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് കത്തയച്ചു.
മുഖ്യമന്ത്രി പദം ലക്ഷ്യമാക്കി നടത്തുന്ന പ്രചാരണങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. 10 വർഷങ്ങൾക്ക് ശേഷം യുഡിഎഫ് അധികാരത്തിലെത്താനിടയുള്ള സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ചർച്ചകൾ ഉയരുന്നതെന്നും അദ്ദേഹം കത്തിൽ പറയുന്നു.
കേരളത്തിലെ ജനങ്ങൾ യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് കരുതുന്ന ഈ ഘട്ടത്തിൽ, ഫലം വരും മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള പ്രചാരണങ്ങൾ നടത്തുന്നത് ശരിയായ രീതിയല്ലെന്നും ബഹനാൻ അഭിപ്രായപ്പെട്ടു. അതേസമയം, ചില നേതാക്കളും പ്രവർത്തകരും സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ ഇഷ്ട നേതാക്കളെ മുൻനിർത്തി നടത്തുന്ന ‘മുഖ്യമന്ത്രി പ്രചാരണം’ യുഡിഎഫിന് വോട്ട് ചെയ്തവരെ അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു.




