ശബരിമല നെയ്യ് ക്രമക്കേട്; ഉന്നതതല അന്വേഷണത്തിന് നീക്കം, കൂടുതൽ പേരെ പ്രതിചേർക്കും

ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സമ്മർദ്ദത്താൽ ടെൻഡർ അട്ടിമറിക്കപ്പെട്ടെന്ന സംശയത്തിൽ ഉന്നതരുടെ പങ്കാളിത്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. സ്വർണ്ണക്കൊള്ള കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന പി.എസ്. പ്രശാന്ത്, അജികുമാർ എന്നിവരെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഈ ക്രമക്കേടിലൂടെ ദേവസ്വം ബോർഡിന് 2.3 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തൽ.
കേസിൽ ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐടി കൂടുതൽ പ്രതികളെ ചേർക്കാനൊരുങ്ങുകയാണ്. പമ്പയിലെ ബോർഡ് ജീവനക്കാർക്കും സ്റ്റോർ സൂപ്രണ്ടിനും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ശബരിമലയ്ക്ക് പുറമേ മറ്റ് ചില പ്രധാനക്ഷേത്രങ്ങളിലേക്കും ഇതേ രീതിയിൽ നെയ്യ് എത്തിച്ചതായി വിവരമുണ്ട്.
മിൽമയ്ക്ക് കരാർ ലഭിക്കുന്നതിനായി പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടലുകൾ നടന്നെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തൽ. 2025ലെ മകരവിളക്ക് കാലയളവിലേക്ക് നെയ്യ് വാങ്ങാൻ 2024-ൽ വിളിച്ച ടെൻഡറിൽ ആറ് സ്ഥാപനങ്ങൾ പങ്കെടുത്തിരുന്നു. എന്നാൽ നടപടികൾ പുരോഗമിക്കുന്നതിനിടെ ഈ ടെൻഡർ റദ്ദാക്കി കരാർ മിൽമയ്ക്ക് നൽകുകയായിരുന്നു.
മിൽമ നെയ്യ് ഉപയോഗിക്കുമ്പോൾ അരവണ നിർമ്മാണത്തിന് കുറഞ്ഞ അളവ് മതിയാകുമെന്ന അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മിൽമയ്ക്ക് മുൻഗണന നൽകിയത്. ദേവസ്വം കമ്മീഷണർ ഈ നിർദ്ദേശം എതിർത്തുവെങ്കിലും, ആ നിലപാട് തള്ളി പി.എസ്. പ്രശാന്തും ബോർഡംഗം അജികുമാറും ചേർന്ന് മിൽമയ്ക്ക് കരാർ നൽകാൻ തീരുമാനിക്കുകയായിരുന്നു.
ടെൻഡറിൽ പങ്കെടുത്ത തമിഴ്നാട്ടിലെ ഒരു സ്ഥാപനം ലിറ്ററിന് 369 രൂപ ക്വോട്ട് ചെയ്ത സ്ഥാനത്ത്, മിൽമയിൽ നിന്ന് ലിറ്ററിന് 510 രൂപ നൽകിയാണ് നെയ്യ് വാങ്ങിയത്. ഇത്തരത്തിൽ 1.65 ലക്ഷം ലിറ്ററോളം നെയ്യ് വാങ്ങിയതിലൂടെ ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു.



