രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായി; കേന്ദ്രത്തിനെതിരെ വിമർശനം

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച രാഹുൽഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും മല്ലികാർജ്ജുനഖാർഗെയും കെ സി വേണുഗോപാൽ അടക്കമുള്ള ഉന്നത കോൺഗ്രസ് നേതാക്കളെയും റോഡിലൂടെ വലിച്ചിഴച്ച സംഭവത്തെ അപലപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ‘ലോക്സഭയിലെ പ്രതിപക്ഷനേതാവായ രാഹുൽ ഗാന്ധിയെ റോഡിലൂടെ വലിച്ചിഴക്കുകയും പ്രിയങ്കാഗാന്ധിയെ പുരുഷപോലീസുകാർ പിടിച്ചുവലിക്കുകയും ചെയ്തു.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും കേരളത്തിൽ നിന്നുള്ള എംപിമാരെയും, ജനപ്രതിനിധികളെയും ക്രൂരമായി മർദ്ദിക്കുകയാണുണ്ടായത്. ഇന്ത്യയിലെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധത്തിലുള്ള ക്രൂരമായ അടിച്ചമർത്തലാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെയുണ്ടായതെന്ന് ചെന്നിത്തല ആരോപിച്ചു. കടുത്ത ജനാധിപത്യ ധ്വംസനവും, ഫാസിസ്റ്റ് ഭീകരതയുമാണ് രാജ്യത്ത് നടമാടുന്നത്.
നീറ്റ് പരീക്ഷാക്രമക്കേടിലും, രാജ്യത്താകമാനമുണ്ടായ ചോദ്യപേപ്പർ ചോർച്ചയിലും ഇന്ത്യയിലെ യുവജനങ്ങൾ വലിയ പ്രതിഷേധത്തിലായിരുന്നു. ഈ പ്രതിഷേധസമരങ്ങളുടെ നെടുനായകത്വം ഏറ്റെടുത്തുകൊണ്ട് രാഹുൽഗാന്ധിയും കോൺഗ്രസ് രംഗത്തുവന്നതോടെ മോദി സർക്കാർ പരിഭ്രാന്തിയിലായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന് രാജിവക്കേണ്ട അവസ്ഥ സംജാതമായി .
ഇതോടെയാണ് സമരത്തെ അടിച്ചമർത്താൻ സർക്കാർ തുനിഞ്ഞത്. ഇന്ത്യയുടെ പ്രതിപക്ഷ നിരയെ ഒന്നാകെ ജയിലിലാക്കിയാൽ സമരത്തെ അടിച്ചമർത്താമെന്ന് മോദി സർക്കാർ വ്യാമോഹിക്കുന്നുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തുടങ്ങിവച്ച ഇന്ത്യൻ യുവതയുടെ ഈ മുന്നേറ്റം മോദി ബിജെപി സർക്കാരിന്റെ അവസാനം കുറിക്കുന്നതായിരിക്കും.’- രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.




