ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കൂട്ടക്കൊല നടത്തി പോക്‌സോ പ്രതി

ഹെെദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡിയിൽ ലെെംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യത്തിലിറങ്ങിയ യുവാവ് തന്റെ ഭാര്യയെയും മക്കളെയും തനിക്കെതിരെ കേസ് കൊടുത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തി. പ്രതിയായ രാജ്‌കുമാർ (35) വെള്ളിയാഴ്ച രാത്രിയോടെയാണ് കൊലപാതകങ്ങൾ നടത്തിയത്. പ്രതി നിലവിൽ ഒളിവിലാണ്.
ഷാബാദിലെ വീട്ടിൽവച്ച് ഭാര്യ പാർവതി സരിതയെയും (30) നാലും ഒന്നും വയസുള്ള രണ്ട് ആൺമക്കളെയുമാണ് രാജ്കുമാർ ആദ്യം ആക്രമിച്ചത്. തുടർന്ന് തനിക്കെതിരെ പരാതി നൽകിയ 17കാരിയുടെ വീട്ടിലെത്തി പെൺകുട്ടിയെയും 45വയസുള്ള അവരുടെ അമ്മയെയും 65 വയസുള്ള പെൺകുട്ടിയുടെ മുത്തശ്ശിയെയും അയാൾ കൊലപ്പെടുത്തി. സംഭവസമയത്ത് പെൺകുട്ടിയുടെ ഭിന്നശേഷിക്കാരിയായ 20 വയസുള്ള സഹോദരി വീട്ടിലുണ്ടായിരുന്നെങ്കിലും അവരെ അയാൾ ഉപദ്രവിച്ചില്ല.കൊലപാതകങ്ങൾക്ക് ശേഷം രാജ് കുമാർ തന്റെ പിതാവിനെ വിളിച്ച് ഇക്കാര്യങ്ങളെല്ലാം പറഞ്ഞെന്നാണ് വിവരം.
‘ഞാനിത് ചെയ്തു. ഈ ആളുകളെ ഞാൻ കൊലപ്പെടുത്തി’ എന്നാണ് പ്രതി പിതാവിനോട് പറഞ്ഞത്. പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി. താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണ് എന്നും രാജ്‌കുമാർ പറഞ്ഞിരുന്നുവെങ്കിലും മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും പൊലീസ് അറിയിച്ചു.




