മെസിയുടെ മാജിക് കാണാൻ ലാലേട്ടനും ഫഹദും; സെമിഫൈനലിൽ താരനിര

തിരുവനന്തപുരം: ഫുട്ബോൾ ലോകം ഒന്നടങ്കം കാത്തിരുന്ന ഫിഫ ലോകകപ്പിലെ അർജന്‍റീന-ഇംഗ്ലണ്ട് സ്വപ്ന സെമി ഫൈനൽ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ മലയാളത്തിന്‍റെ സ്വന്തം മോഹൻലാലും ഫഹദ് ഫാസിലും ഗാലറിയിൽ. അറ്റ്‌ലാന്‍റയിലെ മെഴ്സിഡെസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ലിയോണൽ മെസിയുടെയും സംഘത്തിന്‍റെയും മാന്ത്രിക പ്രകടനം നേരിൽ കാണാനാണ് മലയാള സിനിമയിലെ പ്രമുഖർ ഒരുമിച്ചെത്തിയത്.
മോഹൻലാലിനൊപ്പം ഫഹദ് ഫാസിൽ, പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി, നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ, ഡിസ്നി സ്റ്റാർ മുൻ മേധാവി കെ. മാധവൻ എന്നിവരും ഗാലറിയിൽ കളി കാണാൻ ഒപ്പമുണ്ടായിരുന്നു. സ്റ്റേഡിയത്തിൽ നിന്നുള്ള ഇവരുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ഫുട്ബോൾ ആരാധകനായ മോഹൻലാൽ കഴിഞ്ഞ ദിവസം ഡാളസിൽ നടന്ന ഫ്രാൻസ്-സ്പെയിൻ ആദ്യ സെമി ഫൈനൽ പോരാട്ടവും ഗാലറിയിലെത്തി കണ്ടിരുന്നു. അന്ന് ഭാര്യ സുചിത്രയ്ക്കൊപ്പമാണ് ലാലേട്ടൻ മത്സരം ആസ്വദിക്കാനെത്തിയത്. തൊട്ടുപിന്നാലെ രണ്ടാം സെമി ഫൈനലിനായി അറ്റ്‌ലാന്റയിലും ലാലേട്ടനും സംഘവും എത്തിയതോടെ മലയാള സിനിമാ പ്രേമികൾക്കും കളി ആവേശം ഇരട്ടിയായിരിക്കുകയാണ്.
മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അർജന്‍റീന ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. അവസാന നിമിഷങ്ങളിൽ നായകന്‍ ലിയോണൽ മെസി നടത്തിയ രണ്ട് അസിസ്റ്റുകളാണ് അർജന്‍റീനയ്ക്ക് തുണയായത്. മൈതാനത്തെ മെസി മാജിക്കിന് നേരിട്ട് സാക്ഷ്യം വഹിക്കാനായതിന്‍റെ സന്തോഷത്തിലാണ് മോഹൻലാലും ഫഹദും ഉൾപ്പെടെയുള്ളവര്‍ ഗ്രൗണ്ട് വിട്ടത്. ഞായറാഴ്ച നടക്കുന്ന അര്‍ജന്‍റീന-സ്പെയിൻ കലാശ പോരാട്ടം കാണാനും ലാലേട്ടനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.




