
കോൺഗ്രസിന്റെ ദേശീയ നിലപാട് പിഎം ശ്രീയെ അംഗീകരിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ പിഎം ശ്രീയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ച പിണറായി വിജയൻ ഒരു കോൺഗ്രസ് സർക്കാരും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും പറഞ്ഞു. പ്രസക്തമായ പ്രശ്നം, കോൺഗ്രസ് നിലപാട് എന്താണെന്നുള്ളതാണെന്നും പിണറായി വിജയൻ പറഞ്ഞു. ഒപ്പിട്ടതുകൊണ്ട് മാത്രം പിഎം ശ്രീ നടപ്പിലാകില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. പുതിയ സർക്കാർ പദ്ധതിയിൽ നയപരമായ തീരുമാനമെടുക്കണം. യുഡിഎഫ് സർക്കാർ നയംമാറ്റത്തിന് പ്രേരിപ്പിച്ച ഘടകം എന്താണെന്നും പിണറായി വിജയൻ ചോദിച്ചു.
കേന്ദ്രം എന്തെങ്കിലും പ്രത്യേക അറിയിപ്പ് സംസ്ഥാനത്തിന് നൽകിയിട്ടുണ്ടോ എന്ന് ചോദിച്ച പിണറായി വിജയൻ പിഎം ശ്രീ നടപ്പിലാക്കുന്നതിന്റെ ഉദ്ദേശശുദ്ധി യുഡിഎഫ് വിശദീകരിക്കമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനം മുൻകൈ എടുത്താൽ മാത്രമേ പദ്ധതി നടപ്പിലാവൂ എന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. ഇപ്പോൾ യുഡിഎഫ് സർക്കാർ ഉന്നയിക്കുന്നത് തെറ്റായ വാദമാണ്. എൽഡിഎഫ് സർക്കാർ ഒരു ധാരണാപത്രം ഒപ്പിട്ടു, അതുകൊണ്ട് ഈ ധാരണാപത്രവുമായി മുന്നോട്ട് പോകൽ മാത്രമേ രക്ഷയുള്ളു എന്നാണ് വാദം. ഈ വാദം ശരിയല്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. എസ്എസ്കെ ഫണ്ട് പിടിച്ചുവെച്ചത് വിദ്യാഭ്യാസ മേഖലയെ വരിഞ്ഞുമുറുക്കി. വിദ്യാഭ്യാസ മേഖലയിൽ പണം ചിലവിടുന്നതിന് അത് തടസ്സമായി. ഈ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ഒരു മാസത്തിനകം തന്നെ എൽഡിഎഫ് സർക്കാർ ധാരണാപത്രം മരവിപ്പിച്ചു. നവംബർ 12 ന് എൽഡിഎഫ് സർക്കാർ ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തയച്ചു. ധാരണാപത്രം ഒപ്പിട്ടത് കൊണ്ടുമാത്രം പദ്ധതി നടപ്പിലാവില്ലെന്നും ധാരണാപത്രം ഒപ്പിട്ട ശേഷം ഒരു തുടർനടപടിയും എൽഡിഎഫ് സർക്കാർ എടുത്തിട്ടില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. സ്കൂളുകളുടെ ലിസ്റ്റ് പോലും എൽഡിഎഫ് സർക്കാർ തയ്യാറാക്കിയിട്ടില്ല. ലിസ്റ്റ് കേന്ദ്രത്തിന് കൈമാറിയിട്ടുമില്ല. ഇക്കാര്യങ്ങൾ സംസ്ഥാനം നടപ്പിലാക്കിയില്ലെങ്കിൽ പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
പിഎം ശ്രീയിൽ നിന്ന് പണം ലഭിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധമെന്നും പിണറായി വിജയൻ വ്യക്തമാക്കി. കേരളത്തിന് കിട്ടിയത് എസ്എസ്കെ ഫണ്ടാണെന്നും കിട്ടിയ എസ്എസ്കെ ഫണ്ടിന് പിഎം ശ്രീയുമായി ബന്ധമില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. വസ്തുതാ വിരുദ്ധമായി മുഖ്യമന്ത്രി തന്നെ ഇക്കാര്യം പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പിഎം ശ്രീയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാർ എസ്എസ്കെ ഫണ്ട് തടഞ്ഞുവെച്ചുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. പിഎം ശ്രീയിൽ നിന്ന് പിന്മാറാൻ കഴിയുമെന്ന് പഞ്ചാബ് സർക്കാർ കാണിച്ചുതന്നുവെന്നും പിന്മാറാൻ കഴിയാത്ത ഒന്നാണ് പിഎം ശ്രീയെന്ന വാദം ശരിയല്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.




