കള്ളാടി മണ്ണിടിച്ചിൽ; ദുരന്തനിവാരണ അതോറിറ്റിക്കെതിരെ ഹൈക്കോടതിയിൽ രൂക്ഷ റിപ്പോർട്ട്

കൊച്ചി: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയിൽ. പദ്ധതി പ്രദേശത്ത് അപകടസാധ്യത ഒഴിവാക്കാൻ മണ്ണ് നീക്കംചെയ്യണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി അഞ്ച് തവണ ആവശ്യപ്പെട്ടു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയുണ്ടെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു.
പരിസ്ഥിതി അനുമതി ഉണ്ടെന്ന കാരണം പറഞ്ഞ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിഷയത്തിൽ ഇടപെടാതെ ഫയൽ മടക്കി. ദുരന്തസാധ്യതയുള്ള ഏത് നിർമ്മാണവും പരിശോധിക്കാൻ കെഎസ്ഡിഎംഎ (KSDMA)ക്കുള്ള അധികാരത്തിൽ നിന്ന് ഉദ്യോഗസ്ഥർ ഒഴിഞ്ഞ് മാറി. ദുരന്തനിവാരണ നിയമത്തിന് വിരുദ്ധമായ നിലപാടാണ് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി സ്വീകരിച്ചതെന്നും അമിക്കസ് ക്യൂറി പറയുന്നു.
കരാർ കമ്പനിക്കും പൊതുമരാമത്ത് വകുപ്പിനും വീഴ്ചയുണ്ടായി. പൊതുമരാമത്ത് വകുപ്പുമായിട്ടാണ് പദ്ധതി കരാർ. പദ്ധതിനിർവ്വഹണം നിയമം പാലിച്ചോ എന്നത് വകുപ്പ് പരിശോധിച്ചില്ല. കരാർ പ്രകാരം മണ്ണ് നീക്കം ചെയ്യാൻ നിശ്ചിത സ്ഥലം നിർദ്ദേശിച്ചതാണ്. എന്നാൽ കരാർ കമ്പനിയായ ദിലീപ് ബിൽഡ്കോൺ അത് പാലിച്ചില്ല. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഗുരുതര വീഴ്ചയുണ്ടായെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു.




