ബിജെപി കൗൺസിലർ ആർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ, സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: കാപ്പാ തടവുകാരനായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ എന്ന് സർക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം. സത്യപ്രതിജ്ഞ ചെയ്യുന്നതിന് കാപ്പാ തടവിൽ നിന്ന് താത്കാലികമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇക്കാര്യത്തിൽ തിങ്കളാഴ്ച മറുപടി നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിയമപരമായി കാപ്പ തടവിൽ നിന്ന് സുഗതനെ മോചിപ്പിക്കാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കി.
ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ. അസാധുവാക്കപ്പെട്ടവരെല്ലാം ഇതിനകം സത്യപ്രതിജ്ഞ ചെയ്തിരുന്നെങ്കിലും കാപ്പാ കേസിൽ ജയിലിലായതിനാൽ സുഗതന് സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല. കഴിഞ്ഞ ദിവസം രണ്ട് കേസുകളിൽ സുഗതന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.
എന്നാൽ കാപ്പാ കേസിൽ നിന്ന് ജയിൽ മോചിതനായാൽ മാത്രമേ ഇടക്കാല ജാമ്യം ബാധകമാകൂ എന്നും കോടതി വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് കാപ്പാകേസിൽ ജയിൽ മോചനം തേടി സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പ കേസിൽ നാടുകടത്തപ്പെട്ട സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.




