മുഖ്യമന്ത്രി വി ഡി സതീശന്റെ രണ്ടാം കല്യാണം’; പരാമർശത്തിൽ കേസെടുക്കാൻ നിർദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ രണ്ടാം കല്യാണ പരാമർശത്തിൽ കേസെടുക്കാൻ നിർദേശം. റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനാണ് പരാമർശം നടത്തിയത്. കോൺഗ്രസ് നേതാവ് രാജു പി നായർ ഡിജിപിക്ക് നൽകിയ പരാതിയിലാണ് നടപടി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആന്റോ അഗസ്റ്റിൻ ഒരു ചടങ്ങിൽവച്ച് വെളിപ്പെടുത്തൽ നടത്തിയത്. മുഖ്യമന്ത്രി രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ രണ്ട് യുവാക്കൾ കൊണ്ടുവന്നുവെന്നും കോടികൾ വിലമതിക്കുന്ന വാർത്തയായിരുന്നു അതെന്നുമായിരുന്നു ആന്റോ അഗസ്റ്റിന്റെ പരാമർശം. മുഖ്യമന്ത്രിക്കെതിരെ വ്യാജ രേഖകൾ ചമച്ച് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും യുവാക്കളെ കണ്ടെത്തണമെന്നും അഗസ്റ്റിന്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്ന രേഖകൾ കണ്ടെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
പരാതിക്കാരനായ രാജു പി നായർ കെപിസിസി വക്താവ് കൂടിയാണ്.വി ഡി സതീശന്റെ രണ്ടാം കല്യാണവുമായി ബന്ധപ്പെട്ട ചോദ്യത്തിനൊന്നും തന്റെ കൈയിൽ മറുപടിയില്ലെന്ന് ആന്റോ അഗസ്റ്റിൻ മാദ്ധ്യമങ്ങളോടും പറഞ്ഞിരുന്നു. ‘മെസി വിവാദത്തിലെ എല്ലാ അന്വേഷണത്തിലും സഹകരിക്കും. അല്ലാതെ ഞങ്ങൾക്ക് ആരാണ് വാർത്ത ചോർത്തി തരുന്നത്? എങ്ങനെയാണ് വാർത്ത ചെയ്യുന്നത്? കോൺഗ്രസിൽ നിങ്ങളെ ആരെല്ലാം സപ്പോർട്ട് ചെയ്യുന്നുണ്ട്? എന്ന ചോദ്യങ്ങൾക്ക് ഞങ്ങളുടെ കൈയിൽ മറുപടിയില്ല. സത്യസന്ധമായ അന്വേഷണമാണ് നടത്തുന്നതെങ്കിൽ ഈ നാടകത്തിന്റെ ആവശ്യമില്ല’- എന്നായിരുന്നു ആന്റോ അഗസ്റ്റിൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.



