കേതന്റെ കൊലപാതകത്തിൽ മൂന്നാമതൊരാൾക്ക് പങ്ക്? കേസ് അന്വേഷണത്തിൽ പുതിയ വഴിത്തിരിവ്

പൂനെ: കേതൻ അഗർവാളിന്റെ കൊലപാതകത്തിൽ സിയ ഗോയലിനും കാമുകൻ ചേതൻ ചൗധരിക്കും പുറമേ മൂന്നാമതൊരാൾക്കുകൂടി പങ്കുണ്ടോയെന്ന സംശയത്തിൽ പൊലീസ്. കൊലപാതകം ആസൂത്രണം ചെയ്തതിലും നടത്തിയതിനും രണ്ട് പ്രതികൾക്കും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പൂനെ റൂറൽ പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സിയയുടെ സഹോദരൻ സാഹിൽ ഗോയൽ, മാതാപിതാക്കളായ പ്രവീൺ, പൂജ ഗോയൽ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരെ അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു. സിയയുടെയും കേതന്റെയും വിവാഹത്തിന് മുന്നിട്ടിറങ്ങിയ മിത്തൽ ദമ്പതികളെയും ബാലി യാത്രയ്ക്ക് മുമ്പ് ഇവരെ വിമാനത്താവളത്തിൽ എത്തിച്ച ക്യാബ് ഡ്രൈവറെയും പൊലീസ് ചോദ്യം ചെയ്തു.കേസിൽ മൂന്നാം പ്രതിയായി പൊലീസ് സംശയിക്കുന്നത് ആരെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സിയയുടെയും ചേതന്റെയും കസ്റ്റഡി കാലാവധി രണ്ട് ദിവസത്തിനുള്ളിൽ കഴിയും. അതിന് മുമ്പ് ഇവരെ വീണ്ടും വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം കേതൻ അഗർവാളിനെ മലമുകളിൽ നിന്ന് തള്ളിയിട്ട സമയം അദ്ദേഹത്തിന്റെ ഫോൺ സിയ കൈക്കലാക്കിയിരുന്നു. വിവരമറിഞ്ഞ് മലമുകളിലെത്തിയ കേതന്റെ ബന്ധുക്കൾക്ക് സിയ ഫോൺ കൈമാറി. ഇതിന് മുമ്പുതന്നെ ഫോണിലുണ്ടായിരുന്ന നിർണായക വിവരങ്ങൾ സിയ നീക്കം ചെയ്തേക്കാമെന്നാണ് പൊലീസ് കരുതുന്നത്. ഇത് കണ്ടെത്താനായി ഫോൺ ശാസ്ത്രീയ പരിശോധന നടത്തും.




