കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പത്തനംതിട്ട: ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നാടിന്റെ പുരോഗതിയും ജനങ്ങളുടെ ക്ഷേമവും സാദ്ധ്യമാക്കുന്ന തുടർച്ച ഉറപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുന്ന ചരിത്ര സംഭവമായി തിരഞ്ഞെടുപ്പ് മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനവും ജനക്ഷേമവുമാണ് ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്ന ചർച്ചാവിഷയമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകൾ അസത്യം പ്രചരിപ്പിച്ചും വർഗീയതയെ കൂട്ടുപിടിച്ചും ജനങ്ങളെ വഴിതെറ്റിക്കാനാണ് വലതുപക്ഷം ശ്രമിക്കുന്നത്. കോർപ്പറേറ്റുകൾക്ക് സർവതും വിറ്റുകൊടുക്കുന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും നവലിബറൽ നയങ്ങൾക്ക് ബദലിലെന്ന പൊതുനിരാശാബോധം കേരളീയർക്കില്ല. ലോകത്തിന് മാതൃകയായ മാനവിക ബദൽ പ്രായോഗികമാണെന്ന് ഈ പത്തുവർഷംകൊണ്ട് കേരളം തെളിയിച്ചിരിക്കുന്നു.അധികാരത്തിലെത്തിയാൽ പ്രകടനപത്രിക ചവറ്റുകുട്ടയിലെറിയുന്ന വലതുപക്ഷ രാഷ്ട്രീയം ഇന്ന് കേരളത്തിനന്യമാണ്. 18 വയസ് പൂർത്തിയായി വോട്ടുചെയ്യാനെത്തുന്ന തലമുറയ്ക്ക് പത്തുകൊല്ലം മുൻപത്തെ ദുരനുഭവങ്ങൾ ഓർമ്മയുണ്ടാകണമെന്നില്ല.
സമസ്ത മേഖലകളിലും ആ ഘട്ടത്തിൽ മുരടിപ്പിന്റെ കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്. സമ്പൂർണ തകർച്ചയാണ് യുഡിഎഫ് കേരളത്തിന് സമ്മാനിച്ചത്.18 മാസം വരെയായിരുന്നു യുഡിഎഫ് സർക്കാർ വരുത്തിയ ക്ഷേമപെൻഷൻ കുടിശിക. അന്നാണ് ആരോഗ്യകേരളം വെന്റിലേറ്ററിലായത്. ഡോക്ടർമാരും മരുന്നുകളും ഇല്ലാതിരുന്ന പൊതുജനാരോഗ്യ സംവിധാനം, ആശുപത്രികളുടെ ശോചനീയാവസ്ഥ എന്നിവ ആർക്കും മറക്കാനാകില്ല. വിദ്യാർത്ഥികൾ കൂട്ടത്തോടെ പൊതുവിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞുപോയി. ലാഭകരമല്ലെന്നുപറഞ്ഞ് സ്കൂളുകൾ അടച്ചുപൂട്ടി. ഇതിന് മാനേജർമാർക്ക് ഒത്താശ ചെയ്തു.
വ്യവസായ മേഖലയെ മൂച്ചൂടും മുടിക്കുന്ന അവസ്ഥയുണ്ടായി. വൈദ്യുതി രംഗത്ത് സമ്പൂർണ പരാജയം. ലോഡ്ഷെഡിംഗ് വ്യവസ്ഥാപിതമാക്കുന്ന നിലയിലായി. പൊതുവിതരണ രംഗം നശിപ്പിക്കാൻ ശ്രമിച്ചു. പൊതുഗതാഗതവും കട്ടപ്പുറത്താക്കി. ആ ഇരുണ്ട കാലത്തുനിന്നാണ് കേരളത്തെ പുനർനിർമിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്തം എൽഡിഎഫ് സർക്കാർ ഏറ്റെടുത്തത്. ആരോഗ്യമേഖലയ്ക്കുള്ള ബഡ്ജറ്റ് വിഹിതം 665 കോടി രൂപയായിരുന്നു. എൽഡിഎഫ് സർക്കാർ ഇത് 3000 കോടിയിലധികമാക്കി.
ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വൻതോതിൽ വർദ്ധിപ്പിച്ചു.ശബരിമല വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും കൃത്യതയോടെയുള്ള സമീപനമാണ് സ്വീകരിച്ചത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഒരു ബാഹ്യശക്തിയുടെ ഇടപെടലും അന്വേഷണത്തിലില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല പ്രചാരണ വിഷയമാക്കണോയെന്ന് പാർട്ടികൾക്ക് തീരുമാനിക്കാം. അത് എൽഡിഎഫിനെ ബാധിക്കില്ല.




