ചിങ്ങം ഒന്നിന് ശബരിമല തന്ത്രിയായി ബ്രഹ്മദത്തൻ ചുമതലയേൽക്കും; ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനം

പത്തനംതിട്ട: തന്ത്രി കണ്‌ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കാൻ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനമായി. ഈ തീരുമാനം തിങ്കളാഴ്‌ച ഹൈക്കോടതിയെ അറിയിക്കും. ചിങ്ങം ഒന്നിന് ബ്രഹ്മദത്തൻ ചുമതലയേൽക്കും. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, തറയിൽ കുഴിക്കാട്ട് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരി, കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരടങ്ങിയ സമിതിയാണ് ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ പ്രാഗൽഭ്യമുണ്ടെന്ന് വിലയിരുത്തിയത്.
തന്ത്ര വിദ്യാപീഠത്തിലടക്കം പഠിച്ചതാണെന്നും അച്ഛനൊപ്പം ശബരിമലയിൽ സഹായി ആയി പ്രവർത്തിച്ചെന്നും സമിതി ദേവസ്വം പ്രസിഡന്റിനെ അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ന് ചേർന്ന ബോർഡ് യോഗം അന്തിമ തീരുമാനമെടുത്തത്. തന്നെ ഒഴിവാക്കി മകൻ ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കണ്ഠരര് രാജീവര് നേരത്തേ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ഒഴിവാകാൻ കണ്ഠരര് രാജീവര് പ്രസിഡന്റ് കെ ജയകുമാറിന് കത്ത് നൽകിയത്.
സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ജയിലിലായിരിക്കെ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയിരുന്നു. ശബരിമലയിലെ താന്ത്രിക അവകാശമുള്ള താഴമൺമഠത്തിൽ നിന്നും കണ്ഠരര് മോഹനരും രാജീവരരുമാണ് തന്ത്രിസ്ഥാനം വഹിച്ചിരുന്നത്. ജസ്റ്റിസ് പരിപൂർണൻ കമ്മിഷന്റെ നിർദ്ദേശപ്രകാരം മോഹനരെ തന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കിയപ്പോൾ മകൻ മഹേഷ് മോഹനരരെ മുമ്പ് തന്ത്രിയായി നിയമിച്ചിരുന്നു. എന്നാൽ, ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങൾക്കും ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്.




