News

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്; എം.ആർ. അജിത് കുമാറിനോട് ഡിജിപിയുടെ വിശദീകരണം

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എഡിജിപി എം ആർ അജിത് കുമാറിൽ നിന്ന് ‌ഡിജിപി വിശദീകരണം തേടും. ഇതിനുശേഷമായിരിക്കും സർക്കാരിന് റിപ്പോർട്ട് കൈമാറുക.

കേസ് അട്ടിമറിയിൽ ഡിജിപി ആവശ്യപ്പെട്ട വ്യക്തത വരുത്തി എസ്‌ഐടി തുടരന്വേഷണ റിപ്പോർട്ട് കൈമാറിയിരുന്നു. എം ആർ അജിത്കുമാറിന്റെ ഇടപെടൽ സംബന്ധിച്ച് കൂടുതൽ തെളിവുകൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് കൈമാറിയത്. എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തിയത്.ഇന്നലെ വൈകിട്ട് ഏഴിനാണ് റിപ്പോർട്ട് കൈമാറിയത്.

അജിത് ഇടപെട്ടാണ് കേസ് ഡയറി തിരുത്തിയതെന്ന് തെളിയിക്കുന്ന മൊഴികൾ, രേഖകൾ, വാട്സാപ്പ് സന്ദേശങ്ങൾ, ശാസ്ത്രീയ തെളിവുകൾ എന്നിവ സഹിതമാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. എഡിജിപി എം ആർ അജിത്കുമാറിന്റെ ഇടപെടൽ സംബന്ധിച്ച അഞ്ചു സംശയങ്ങളായിരുന്നു ഡിജിപി ഉന്നയിച്ചത്. കഴിഞ്ഞമാസം 23ന് എസ്‌ഐടി നൽകിയ റിപ്പോർട്ട് 21ദിവസം കൈവശം വച്ചശേഷമായിരുന്നു ഡിജിപി തിരിച്ചയച്ചത്.

ഇതിനിടെ ഡിജിപി നിയമനത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി നിയമനങ്ങൾ ആരംഭിച്ചിരിക്കുകയാണ് സർക്കാർ. ഈ മാസം അവസാനം ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ വിരമിക്കുമ്പോൾ അജിത്കുമാറിന് ഡിജിപി റാങ്ക് ലഭിക്കേണ്ടതാണ്. അന്വേഷണമോ കേസോ ഉണ്ടെങ്കിൽ ഇത് ലഭിക്കില്ല. അതിനാലാണ് എസ്ഐടി റിപ്പോർട്ടിൽ നടപടി വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം. കമ്മിറ്റി ശുപാർശ ചെയ്താലും സ്ഥാനക്കയറ്റം തടഞ്ഞുവയ്ക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് ആഭ്യന്തര വകുപ്പ് വൃത്തങ്ങൾ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button