News

പുതിയ തുടക്കത്തിന് പച്ചക്കൊടി: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഫ്ളാഗ് ഒഫ് ചെയ്ത് പ്രധാനമന്ത്രി

ചണ്ഡീഗഡ്: ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂർണമായും തദ്ദേശീയമായി നിർമ്മിച്ച ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന ട്രെയിൻ ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രഥമ സർവീസ് തുടങ്ങിയത്. ജിന്ദ് മുതൽ സോനിപത് വരെ ഏകദേശം 89 കിലോമീറ്റർ ദൂരമാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്,​ ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ദിവസവും രണ്ട് റൗണ്ട് ട്രിപ്പുകളിലായി ട്രെയിൻ ആകെ 365 കിലോമീറ്റർ ദൂരമാണ് സഞ്ചിരിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ സർവീസിന് 12 സ്റ്റോപ്പുകളാണ് ഉള്ളത്. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച പത്ത് കോച്ചുകളുള്ള ഈ ട്രെയിൻ ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിനുകളിലൊന്നാണ്. മുന്നിലും പിന്നിലുമുള്ള രണ്ട് കോച്ചുകൾ പവർകാറുകളും ബാക്കി എട്ട് കോച്ചുകൾ യാത്രക്കാ‌ർക്ക് വേണ്ടിയുള്ളതുമാണ്.

പ്രതിദിനം ഏകദേശം 2600 യാത്രക്കാർക്ക് ഈ ട്രെയിനിലൂടെ സഞ്ചരിക്കാനാകും.ഇന്ത്യൻ റെയിൽവേയുടെ ഹരിതഗതാഗത പദ്ധതിയുടെ ഭാഗമായാണ് ഹൈഡ്രജൻ ഇന്ധനമാക്കിയുള്ള ട്രെയിൻ സർവീസ് ആരംഭിച്ചിരിക്കുന്നത്. കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ റെയിൽ ഗതാഗതം പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ജപ്പാൻ, ജർമ്മനി, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം പൊതുഗാതാഗത മേഖലയിൽ നിർണായക കാൽവയ്പ്പിനാണ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നത്.

2030ഓടെ ഇന്ത്യൻ റെയിൽവേയെ ‘നെറ്റ് സീറോ കാർബൺ എമിറ്റർ’ ആക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഹൈഡ്രജൻ ട്രെയിൻ പദ്ധതി രാജ്യത്ത് നടപ്പിലാക്കുന്നത്.ഡീസൽ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഇന്ധനച്ചെലവും കാർബൺ പുറന്തള്ളലും കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഹൈഡ്രജൻ ട്രെയിനിന്റെ സർവീസ് വിജയകരമായാൽ ഭാവിയിൽ രാജ്യത്തെ മറ്റ് നോൺ-ഇലക്ട്രിഫൈഡ് റെയിൽപാതകളിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്.

ഹൈഡ്രജൻ ട്രെയിനിന്റെ പ്രവർത്തനം എങ്ങനെ? ഡീസൽ ട്രെയിനുകൾക്ക് പകരമായി ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ട്രെയിനാണ് ഇത്. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഫ്യൂവൽ സെല്ലാണ് ട്രെയിനിൽ ഉപയോഗിക്കുന്നത്. ഇതിലൂടെ അന്തരീക്ഷത്തിലേക്ക് പുറത്തുവരുന്നത് ജലബാഷ്പം മാത്രമായതിനാൽ മലിനീകരണം ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിൽ വികസിപ്പിച്ച ഈ ട്രെയിൻ ഒരു തവണ ഹൈഡ്രജൻ നിറച്ചാൽ ഏകദേശം 1,200 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ളതാണെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും ഇതിന് കഴിയും. ഇന്ത്യൻ റെയിൽവേ നിലവിലുള്ള ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് കോച്ചുകൾ ഹൈഡ്രജൻ സാങ്കേതികവിദ്യയിലേക്ക് മാറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഹൈഡ്രജൻ സംഭരണ സംവിധാനവും ഫ്യൂവൽ സെല്ലുകളും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ട്രെയിനിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button