
പത്തനംതിട്ടയിലെ നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ സിപിഎം അംഗത്തിന്റെ പിന്തുണയോടെ യുഡിഎഫ് അധികാരത്തിൽ. നറുക്കിന്റെ ഭാഗ്യത്തിൽ ബിജെപിക്ക് കിട്ടിയ നാരങ്ങാനം ഗ്രാമപഞ്ചായത്തിന്റെ ഭരണമാണ് അവസാനിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും നറുക്കെടുപ്പ് വേണ്ടി വന്നേക്കുമെന്ന് കരുതിയിരിക്കെയാണ്, നാടകീയമായി സിപിഎം അംഗം കോൺഗ്രസിനെ പിന്തുണച്ചത്.
പഞ്ചായത്തിൽ യുഡിഎഫ് ആറ്, എൻഡിഎ ആറ്, എൽഡിഎഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. രാവിലെ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ രണ്ടുപേരും വിട്ടു നിൽക്കുന്നതോടെ, 6-6 എന്ന സമനിലയിൽ വീണ്ടും നറുക്കെടുപ്പ് വരുമെന്നായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്. എന്നാൽ സിപിഎമ്മിനെ ഞെട്ടിച്ച് എൽഡിഎഫ് അംഗം ഷീജാ മോൾ, യുഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു.
നറുക്കെടുപ്പിന്റെ ഭാഗ്യത്തിൽ പ്രസിഡന്റ് കസേരയിൽ കയറിയ ബിജെപി അംഗം വി ബി പ്രസാദ് ഓഗസ്റ്റ് ആറിന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ട് അധികാരത്തിൽ നിന്നും പുറത്തായിരുന്നു. ഇതേത്തുടർന്നാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ച ഷീജാ മോൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാക്കൾ സൂചിപ്പിച്ചു.




