NationalNews

‘ഓപ്പറേഷന്‍ സിന്ദൂര്‍ നായകന്‍’; റിട്ട. എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ

അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ വ്യോമസേനാ ചരിത്രത്തില്‍ നിര്‍ണായക അധ്യായം രചിച്ച ‘ഓപ്പറേഷന്‍ സിന്ദൂറി’ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജിതേന്ദ്ര മിശ്ര. ക്ഷേത്ര ഭരണത്തിന്റെ സുതാര്യതയും കാര്യക്ഷമതയും ലക്ഷ്യമിട്ടാണ് ട്രസ്റ്റ് സിഇഒ പദവിയിലേക്ക് ഇദ്ദേഹത്തെ നിയമിച്ചത്. ഡല്‍ഹിയില്‍നിന്നുള്ള മഹേഷ് ഭാഗ്ചന്ദക, അയോധ്യയിലെ മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ മദന്‍ മോഹന്‍ പാണ്ഡെ, നിര്‍മല യാദവ് എന്നിവരെ പുതിയ ട്രസ്റ്റികളായി തെരഞ്ഞെടുത്തു.

വ്യോമസേനയില്‍ 38 വര്‍ഷത്തിലധികം സേവനം അനുഷ്ഠിച്ച ജിതേന്ദ്ര മിശ്ര, വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ മേധാവിയായാണ് വിരമിച്ചത്. രാജ്യത്തിന്റെ സുരക്ഷാ ചരിത്രത്തില്‍ നിര്‍ണായകമായ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നീക്കത്തിന് നേതൃത്വം നല്‍കിയതില്‍ ഇദ്ദേഹം വഹിച്ച പങ്ക് വലുതാണ്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഭീകര ക്യാമ്പുകള്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കുമെതിരായ വ്യോമാക്രമണത്തില്‍ സമാനതകളില്ലാത്ത തന്ത്രങ്ങളാണ് അദ്ദേഹം മെനഞ്ഞത്.

മികച്ച സേവനത്തിനുമുള്ള അംഗീകാരമായി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന യുദ്ധകാല സേവന മെഡലുകളില്‍ ഒന്നായ സര്‍വോത്തം യുദ്ധ സേവ മെഡല്‍ നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു അദ്ദേഹത്തെ ആദരിച്ചിരുന്നു. കാര്‍ഗില്‍ യുദ്ധകാലത്ത് മിറാഷ് 2000 വിമാനങ്ങളില്‍ ലേസര്‍ നിയന്ത്രിത ബോംബുകള്‍ സജ്ജീകരിക്കുന്നതില്‍ പ്രവര്‍ത്തിച്ച പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്. സൈനിക രംഗത്തെ ഈ ഉയര്‍ന്ന അച്ചടക്കവും വലിയ ദൗത്യങ്ങള്‍ വിജയകരമായി ഏകോപിപ്പിക്കാനുള്ള കഴിവുമാണ് രാമക്ഷേത്ര ട്രസ്റ്റ് സിഇഒ പദവിയിലേക്കും അദ്ദേഹത്തെ തുണച്ചത്. ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലെ ഭോപത്പുരയാണ് അദ്ദേഹത്തിന്റെ സ്വദേശം.

ക്ഷേത്ര സംഭാവനകള്‍ തട്ടിയെടുത്തെന്ന ആരോപണത്തെ തുടര്‍ന്ന് എട്ട് പേര്‍ അറസ്റ്റിലാവുകയും ജൂണില്‍ ചമ്പത് റായ് ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടയിലാണ് ഈ നിയമനങ്ങള്‍. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് സിഇഒ പോസ്റ്റിലേക്കുള്ള നിയമനം. വിരമിച്ച ജഡ്ജി പ്രമോദ് കോഹ്ലിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സിഇഒയെ തിരഞ്ഞെടുത്തത്. 600 മാര്‍ക്കിന്റെ മൂല്യനിര്‍ണയ പ്രക്രിയയിലൂടെയാണ് അപേക്ഷകരെ വിലയിരുത്തിയത്. 16 പേരെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ക്ഷേത്രത്തിലെ ദര്‍ശനം, തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍, സാമ്പത്തിക ക്രമീകരണങ്ങള്‍, സുരക്ഷാ ഏകോപനം എന്നിവയുള്‍പ്പെടെയുള്ള വലിയ ചുമതലകളാണ് പുതിയ സിഇഒയായ ജിതേന്ദ്ര മിശ്രയ്ക്ക് കീഴില്‍ വരുന്നത്. സൈന്യത്തില്‍ ശത്രുക്കളുടെ നീക്കങ്ങളെ തകര്‍ത്തെറിഞ്ഞ മിശ്രയുടെ ഭരണാധികാരി എന്ന നിലയിലുള്ള പുതിയ നിയോഗം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button