News

‘ഞാൻ നിങ്ങളുടെ മകനാണെന്ന് കരുതി ആ കയറൂരി താഴെയിറങ്ങൂ’; എസ്.ഐ ബിബിനെ ഫോണിൽ വിളിച്ച് അനുമോദിച്ച് ചെന്നിത്തല

ഇടുക്കി: വീടിനുള്ളിൽ മുറി പൂട്ടി ജീവനൊടുക്കാൻ ശ്രമിച്ച ഗൃഹനാഥനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ തടിയമ്പാട് എസ്.ഐ ബിബിനെ ഫോണിൽ വിളിച്ച് അനുമോദനങ്ങൾ അറിയിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. എസ്.ഐ ബിബിന്റെയും സംഘത്തിന്റെയും പ്രവർത്തനം തികച്ചും മാതൃകാപരമാണെന്നും, കേരള പോലീസിന്റെ മാനുഷിക മുഖം പൊതുസമൂഹത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിയിക്കുന്നതാണെന്നും മന്ത്രി പ്രശംസിച്ചു. സെപ്റ്റംബർ 3-ന് ഇടുക്കിയിൽ നടക്കുന്ന മയക്കുമരുന്ന് വിരുദ്ധ പ്രചാരണ പരിപാടിയായ ‘തൂഫാൻ’ റാലിയിൽ വെച്ച് എസ്.ഐ ബിബിനെ ആദരിക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചിട്ടുണ്ട്.

ഇടുക്കി സ്വദേശിയായ വർഗീസ് എന്ന മധ്യവയസ്കനാണ് മദ്യപിച്ചെത്തി, കുടുംബ വഴക്കിനെ തുടർന്ന് വീടിന്റെ മുറിയിൽ കയറി വാതിലടച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് എത്തിയ പോലീസ് സംഘം വാതിൽ തകർക്കാനോ ബലം പ്രയോഗിക്കാനോ മുതിരാതെ സാന്ത്വന വാക്കുകളിലൂടെ ഇയാളെ അനുനയിപ്പിക്കുകയായിരുന്നു. “ഞാൻ നിങ്ങളുടെ മകനാണെന്ന് വിചാരിച്ച് ആ കയറൂരി താഴെയിറങ്ങ് ചേട്ടാ, എന്ത് പ്രശ്നമുണ്ടെങ്കിലും നമുക്ക് സംസാരിച്ച് പരിഹരിക്കാം” എന്ന എസ്.ഐ ബിബിന്റെ സ്നേഹവും കരുണയും നിറഞ്ഞ വാക്കുകളാണ് ഒടുവിൽ വർഗീസിനെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.

മരണത്തിന്റെ വക്കിൽ നിന്ന് ഒരു മനുഷ്യജീവൻ തിരികെ പിടിച്ച വൈകാരിക നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും വൈറലാവുകയും ചെയ്തിരുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ മാനുഷിക ഇടപെടലിന് പൊതുജനങ്ങളിൽ നിന്നും വൻ ജനശ്രദ്ധയും അഭിനന്ദനപ്രവാഹവുമാണ് ലഭിച്ചത്. വീഡിയോ മന്ത്രിയുടെയും ശ്രദ്ധയിലെത്തി. പിന്നാലെയാണ് കേരള പോലീസിന്റെ ജനകീയ പ്രതിച്ഛായ ഉയർത്തിപ്പിടിച്ച ഉദ്യോഗസ്ഥനെ നേരിട്ട് ഫോണിൽ വിളിച്ച് ആഭ്യന്തരമന്ത്രി പ്രശംസിച്ചത്. സെപ്റ്റംബർ 3 ന് ഇടുക്കിയിൽ വെച്ച് നടക്കുന്ന തൂഫാൻ റാലിയിൽ വെച്ച് എസ് ഐ ബിബിന് നേരിട്ട് അനുമോദനം നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button