
കെഎസ്ആർടിസി ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനയുടെ ആർട്ടിക്കിൾ 300 എ യുടെ ലംഘനവുമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ഉദ്യോഗസ്ഥ തലത്തിൽ ഉടൻ ഇടപെടൽ നടത്തണം.
ഇതിനായി ഗതാഗതവകുപ്പ് സെക്രട്ടറി, കെ എസ് ആർ ടി സി മാനേജിംഗ് ഡയറക്ടർ, ലോ ഓഫീസർ, ജീവനക്കാരുടെ യൂണിയൻ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി യോഗം വിളിക്കണമെന്നും ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. ഈ യോഗത്തിന്റെ തീരുമാനം അനുസരിച്ചുള്ള നിർദ്ദേശങ്ങൾ കാലതാമസം കൂടാതെ രേഖാമൂലം ഗതാഗത വകുപ്പ് സെക്രട്ടറി കെ എസ് ആർ ടി സി മാനേജിങ് ഡയറക്ടർക്ക് നൽകണം. നിർദ്ദേശങ്ങൾ എം ഡി കൃത്യമായി പാലിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ഗതാഗതവകുപ്പ് സെക്രട്ടറിയുടെയോ കെഎസ്ആർടിസി എംഡിയുടെയോ തീരുമാനത്തിൽ പരാതി ഉണ്ടെങ്കിൽ പരാതിക്കാർക്ക് അധികാരപ്പെട്ട കോടതിയെ സമീപിക്കണമെന്ന് കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.
ക്രമരഹിതമായ ശമ്പള വിതരണം, ഡി എ നിഷേധം, ജീവനക്കാരിൽ നിന്ന് റിക്കവറി നടത്തിയ എൻ പി എസ് തുക അടയ്ക്കാതിരിക്കുക, എൻ പിഎസ് പെൻഷനിലെ അനിശ്ചിതത്വം, പി എഫ് തുക വൈകിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. ജീവനക്കാരുടെ സംഘടനാ നേതാവ് എസ് അജയകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.



