പാർലമെന്റ് സ്ട്രീറ്റിൽ വിജയം; കൂടുതൽ കേസുകൾ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

ദില്ലി: പാലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ വിജയിച്ച സാഹചര്യത്തിൽ പരിക്കേറ്റ കൂടുതൽ വിദ്യാർത്ഥികളുടെ കേസുകൾ ഏറ്റെടുക്കാനുള്ള നീക്കവുമായി കോൺഗ്രസ്. ലൈംഗിക അതിക്രമം നേരിട്ടെന്ന വിദ്യാർത്ഥിനികളുടെ പരാതിയിലും എഫ്ഐആർ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടും. കോൺഗ്രസിൻ്റെയും പുതിയ കൂട്ടായ്മകളുടെയും സമരങ്ങൾ തിരിച്ചടിയാകുന്ന അന്തരീക്ഷം മറികടക്കാനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകുമെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു.
ഇന്നലത്തെ മിന്നൽ സമരം വിജയിച്ച ശേഷം അമിത് ഷായ്ക്കെതിരെ വിഷയം സജീവമാക്കി നിർത്തും എന്നാണ് രാഹുൽ ഗാന്ധി സൂചന നൽകിയത്. സാഹിൽ ലോച്ചാബിൻ്റെ പരാതിയിൽ കേസ് എടുത്തതോടെ പെല്ലറ്റ് ഗൺ ഉപയോഗം ഇതാദ്യമായി എഫ്ഐആറിൽ ഇടം പിടിച്ചിരിക്കുകയാണ്. പെൺകുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായി എന്ന പരാതിയും വ്യാപകമായി ഉയർന്നിരുന്നു. രാഹുൽ ഗാന്ധിയെ കണ്ട ചില പെൺകുട്ടികൾ ഇക്കാര്യം പറഞ്ഞിരുന്നു. ഈ പരാതികളിലും എഫഐആർ വേണം എന്ന ആവശ്യം കോൺഗ്രസ് ഉന്നയിക്കും. സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ സമിതി ഇത് ആദ്യം പരിഗണിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
എന്നാൽ, എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇത് തടസ്സമല്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. പരാതി നൽകാൻ തയാറായി വിദ്യാർത്ഥിനികൾ വന്നാൽ രാഹുൽ ഗാന്ധി സമാന നീക്കം നടത്തും എന്നാണ് സൂചന. പൊലീസ് രാഹുൽ ഗാന്ധിയുടെ ആവശ്യം അംഗീകരിച്ചത് കോൺഗ്രസ് ക്യാംപിന് വലിയ ആവേശമായി. വിഷയം സജീവമാക്കാൻ രാഹുൽ ഗാന്ധിക്കായെന്ന് പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. യുവ രോഷം തണുപ്പിക്കാനും തെരുവിലെ സമരങ്ങൾ വിജയിക്കുന്ന സാഹചര്യം മറികടക്കാനുമുള്ള വഴികൾ ബിജെപി ഭാരവാഹികളുടെ യോഗത്തിൽ ചർച്ചയായി. പാർട്ടിയുടെ അടിസ്ഥാന വോട്ടർമാരെ കൂടെ നിർത്തിയും ജെൻ സീകളുമായുള്ള ആശയവിനിമയം കൂട്ടിയും മുന്നോട്ടു പോകാനാണ് ബിജെപി തീരുമാനം.




