1500 കോടിയുടെ ബാറ്ററി സ്റ്റോറേജ്; വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരവുമായി കെഎസ്ഇബി

സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ട് വൈദ്യുതി വകുപ്പും കെഎസ്ഇബിയും രംഗത്ത്. ഇതിന്റെ ഭാഗമായി 1500 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ 50 സബ്സ്റ്റേഷനുകളിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബി.ഇ.എസ്.എസ്) സ്ഥാപിക്കാനുള്ള വിശദമായ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിച്ചു. വയോബിിലിറ്റി ഗ്യാപ് ഫണ്ടിംഗ് (വി.ജി.എഫ്) വഴി കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായം തേടാനുള്ള നീക്കങ്ങളും കെഎസ്ഇബി ആരംഭിച്ചിട്ടുണ്ട്.
പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് നിലവിൽ സംസ്ഥാനത്തെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കാണുന്നത്. എന്നാൽ ഇത്തരത്തിൽ വാങ്ങുന്ന വൈദ്യുതി പീക്ക് സമയങ്ങളിൽ മാത്രമായി ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായാണ് പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിനായി അത്യാധുനിക സ്റ്റോറേജ് സംവിധാനം ഏർപ്പെടുത്താൻ കെഎസ്ഇബി പദ്ധതിയിടുന്നത്. ഇതുസംബന്ധമായ പ്രൊപ്പോസൽ ഇതിനോടകം തന്നെ വൈദ്യുതി വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.
ആയിരം മെഗാവാട്ട് കപ്പാസിറ്റിയുള്ള ബൃഹത്തായ ബാറ്ററി സ്റ്റോറേജ് സംവിധാനമായിരിക്കും പുതിയ പദ്ധതിയിലൂടെ നടപ്പിലാക്കുക. ഈ സിസ്റ്റം വഴി സംഭരിക്കുന്ന വൈദ്യുതി പീക്ക് സമയങ്ങളിൽ സുഗമമായി ഉപയോഗിക്കാൻ സാധിക്കും.
ഇത് സംസ്ഥാനത്തെ ട്രാൻസ്മിഷൻ നെറ്റ്വർക്ക് കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 50 സബ്സ്റ്റേഷനുകളിലാണ് ഈ സംവിധാനം വരുന്നത്. നിലവിൽ ആറ് കേന്ദ്രങ്ങളിൽ ഇതിന്റെ പ്രാരംഭഘട പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കേന്ദ്ര സഹായം കൂടി ലഭ്യമാകുന്നതോടെ പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.




