നിർമാണ സാമഗ്രികൾ അയയ്ക്കുന്നതിലെ വിലക്ക്; കേരളത്തെ ഒഴിവാക്കിയേക്കുമെന്ന് വിജയ്

തിരുവനന്തപുരം: മണൽ, മെറ്റൽ, പാറ തുടങ്ങിയ നിർമാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിൽ കേരളത്തിനാശ്വാസം. നിയന്ത്രണങ്ങളിൽ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് മുഖ്യമന്ത്രി വി ഡി സതീശനെ അറിയിച്ചു. കഴിഞ്ഞദിവസം മഹാബലിപുരത്തുനടന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിനിടെ ഇരുമുഖ്യമന്ത്രിമാരും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യമറിയിച്ചത്.
നേരത്തെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വി ഡി സതീശൻ വിജയ്ക്ക് കത്തയച്ചിരുന്നു. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് വി ഡി സതീശൻ ആവശ്യപ്പെട്ടത്. വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്തി ഉചിതമായ തീരുമാനമെടുക്കാമെന്ന ധാരണയാണ് കൂടിക്കാഴ്ചയ്ക്കുശേഷമുണ്ടായത്.
ജൂലായ് അവസാനമാണ് വിലക്കേർപ്പെടുത്തിയത്. ഇതോടെ ഇഷ്ടിക, പാറക്കല്ല്, എംസാൻഡ് തുടങ്ങിയ നിർമ്മാണ സാമഗ്രികളുടെ വരവ് ഏതാണ്ട് നിലച്ച മട്ടാണ്. ഇതോടൊപ്പം വിവിധ കമ്പനികളുടെ സിമന്റിനും ചാക്കിന് 10 മുതൽ 15 രൂപവരെ വില കൂടി ഒരു ചാക്കിന് 480 രൂപവരെ ആയിരുന്നു.
കന്യാകുമാരി ജില്ലയിൽ നിന്ന് വരുന്ന പാറകളും മറ്റും കൊണ്ടുവരുന്ന ലോറികൾക്ക് പാസുകൾ വെട്ടിക്കുറച്ചത് ജില്ലാ അധികൃതരായിരുന്നു. ഇതിനെതിരെ കേരളത്തിലെ ലോറി ഉടമകളും തൊഴിലാളികളും സമരം നടത്തിയെങ്കിലും നിരോധനത്തിൽ അയവ് ഉണ്ടായില്ല. ടിപ്പർ ലോറികൾ അപകടങ്ങൾ വർദ്ധിപ്പിക്കുന്നു എന്ന കാരണം പറഞ്ഞാണ് നിരോധിച്ചത്.




