ജനാധിപത്യം ജയിച്ചു’; വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾക്കായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രക്ഷോഭത്തിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. സമരത്തിന്റെ ഫലം ജനാധിപത്യത്തിന്റെയും ക്ഷമയുടെയും വിജയമാണെന്ന് അദ്ദേഹം പ്രതികരിച്ചു. സമരത്തിന് നേതൃത്വം നൽകിയ സിജെപിയെയും വിദ്യാർത്ഥികളെയും വാങ്ചുക് അഭിനന്ദിച്ചു.
സമരത്തിലുടനീളം വിദ്യാർത്ഥികൾ സ്വീകരിച്ച അഹിംസാപരമായ പ്രവർത്തനങ്ങളും സമാധാനപരമായ നിലപാടുമാണ് സമരത്തിന്റെ വിജയത്തിന് വഴിയൊരുക്കിയതെന്ന് വാങ്ചുക് പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിൽ ക്ഷമാപൂർവമുള്ള സമരങ്ങൾക്കും മാറ്റം സൃഷ്ടിക്കാൻ കഴിയുമെന്ന് ഈ പ്രതിഷേധം തെളിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.
സമരത്തിൽ സിജെപി ഉന്നയിച്ച എല്ലാ കാര്യങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ സമരത്തിന്റെ വിജയത്തിൽ മാത്രം ഒതുങ്ങരുതെന്നും തുടർന്നും രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ പരിഷ്കാരങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനും യുവാക്കൾ മുന്നിൽ തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ സുതാര്യതയും വിദ്യാർത്ഥീകേന്ദ്രീകൃതമായ മാറ്റങ്ങളും അനിവാര്യമാണെന്ന് വാങ്ചുക് വ്യക്തമാക്കി




