മണ്ണെണ്ണ വിളക്ക് കത്തിക്കേണ്ടി വരും! വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ എം.എം. മണി

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ, വൈദ്യുതി മന്ത്രിയെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രി എം.എം. മണി രംഗത്ത്. വൈദ്യുതി മന്ത്രിയുടെ കഴിവുകേടാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും, വൈദ്യുതി കുറവാണെങ്കിൽ പണം നൽകി വാങ്ങാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ജനങ്ങൾ പണം നൽകാൻ തയ്യാറാണെന്നും, അല്ലാത്തപക്ഷം മണ്ണെണ്ണ വിളക്ക് കത്തിച്ച് ഇരിക്കേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു. മഴയില്ല എന്ന് പറഞ്ഞ് കൈമലർത്തുകയല്ല, മറിച്ച് ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് എം.എം. മണി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യുതി നിയന്ത്രണം തുടരുകയാണ്. ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞതും ഉപഭോഗം വർദ്ധിച്ചതും പ്രതിസന്ധി രൂക്ഷമാക്കിയതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. അടിയന്തര സാഹചര്യമാണ് നിലവിലുള്ളതെന്നും, നിയന്ത്രണം എപ്പോൾ അവസാനിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
അതിനിടെ, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. മലപ്പുറം തിരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കെഎസ്ഇബി ഓഫീസിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. തൃശൂർ അന്നമനടയിൽ ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ സാധിക്കാത്തതിനെ തുടർന്ന് യുവാവ് കെഎസ്ഇബി ഓഫീസ് ആക്രമിച്ചു. സംഭവത്തിൽ ഒരു ജീവനക്കാരന് പരുക്കേറ്റിരുന്നു.




