അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ നിർണായക കേന്ദ്രകമ്മിറ്റിയോഗത്തിൽ നിന്ന് വിട്ടുനിന്ന് ഇപി

ദില്ലി: വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ പുതിയ അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ സിപിഎം നിർണായക കേന്ദ്രകമ്മിറ്റിയോഗത്തിൽ പങ്കെടുക്കാതെ കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ. ദില്ലിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാതെ കണ്ണൂരിൽ തന്നെ തുടരുകയാണ് ഇപി ജയരാജൻ. ആരോഗ്യ പ്രശ്നങ്ങൾ മൂലം പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് ഇപി അറിയിച്ചതെന്നാണ് വിവരം. അതിനിടെ, ആയുർവ്വേദ ചികിത്സ ചൂണ്ടിക്കാട്ടി അവധിക്ക് അപേക്ഷിച്ചെന്നും സൂചനയുണ്ട്. നിലവിൽ കേന്ദ്ര കമ്മിറ്റിയോഗം ദില്ലിയിൽ പുരോഗമിക്കുകയാണ്. യോഗത്തിൽ പങ്കെടുക്കാനായി സിപിഎം നേതാക്കളെല്ലാവരും ദില്ലിയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇപിയെ തള്ളുന്ന നിലപാടാണ് ഭൂരിഭാഗം പേരും സ്വീകരിച്ചത്.
അതേസമയം, വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മിലെ ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയൻ കടുത്ത അതൃപ്തിയിലെന്നാണ് റിപ്പോർട്ട്. പിണറായിയുടെ അതൃപ്തിയിലും ഇപി ജയരാജനും കെകെ ശൈലജയും പികെ ശ്രീമതിയും നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ്. അതിനിടെ, കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന് പിന്തുണ ആവർത്തിച്ച് എംവി ഗോവിന്ദൻ രംഗത്തെത്തി. ഇന്ന് എകെ ബാലനും തോമസ് ഐസകും രാഗേഷിൻ്റെ നിലപാടിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.



