‘മുഖ്യമന്ത്രിമാരെ നേരിൽ കണ്ടിട്ടുണ്ട്’; ശിവപ്രസാദിനെതിരെ ശശികലയുടെ മറുപടി

തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിനെതിരെ രൂക്ഷവിമർശനവുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല രംഗത്ത്. ഹിന്ദു ഐക്യവേദി സംഘം മുഖ്യമന്ത്രി വിഡി സതീശനെ സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിൽ ശിവപ്രസാദ് വിമർശനം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശശികലയുടെ വിമർശനം. നിങ്ങളുടെ നേതാക്കൾ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഞങ്ങൾ പലവട്ടം പോയി കണ്ടിട്ടുണ്ടെന്ന് ശശികല ഫേസ്ബുക്കിൽ കുറിച്ചു.
വർഗീയത പറയുന്നവർക്ക് പരവതാനി വിരിക്കരുതെന്ന് പറഞ്ഞ അതേ വിഡി സതീശൻ കേരളത്തെ വിഴുങ്ങാൻ കാത്തിരിക്കുന്ന വർഗീയ വിഷങ്ങളെ ക്ഷണിച്ച് ഒപ്പം ചേർത്ത് നിർത്തി പാലൂട്ടുകയാണെന്നാണ് ശിവപ്രവാദ് ഹിന്ദുഐക്യവേദി സന്ദർശനത്തിന് പിന്നാലെ ഫേസ്ബുക്കിൽ കുറിച്ചത്. ആർഎസ്എസിന്റെ ദത്ത് പുത്രനാണ് വിഡി സതീശനെന്നും ശിവപ്രസാദ് പറഞ്ഞിരുന്നു.
ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മോനേ ശിവകുമാരാ മോന്റെ അസുഖം ഞങ്ങൾക്ക് പിടികിട്ടി! മദനിയെക്കാത്ത് മോന്റപ്പുപ്പന്മാർ വേദിയിൽ തൊഴുതിരുന്നപ്പോൾ മോന് ഈ ഏനക്കേട് ഉണ്ടായിരുന്നില്ല! മദനിയുടെ ഫ്ളക്സ് സഖാക്കളുടെ തലയിൽ കയറ്റി വെച്ചപ്പോഴും മോന് വിഷമം ഉണ്ടായിരുന്നില്ല.കാന്തപുരത്തെയും പാണക്കാടിനേയും സർവ്വമാന സമസ്തകളെയും കേരള രാഷ്ട്രീയം കെട്ടിപ്പിടിച്ചപ്പോൾ മോൻ ഇങ്ക് കുറുക്ക് കഴിക്കുകയായിരുന്നു.
മോന്റെ നേതാവ് കൊടിയേരി കാന്തപുരത്തിന്റെ കക്കൂസ് വെള്ളം കയ്യിൽ വാങ്ങി മുഖം കഴുകിയപ്പോൾ മോൻ തൊട്ടിയിൽ ചാച്ചുകയായിരുന്നു. 140 എംഎൽഎമാരും കൂടി ഒരു കൊടും തീവ്രവാദിക്കായി പ്രമേയം പാസാക്കിയപ്പോൾ മോൻ വണ്ടി ഉരുട്ടി കളിക്കുകയായിരുന്നു. അതുകൊണ്ട് മോനുള്ള മരുന്ന് ഈ സമൂഹം തരുംഇത്തിരി വൈകിയാലും തരും.
ബംഗാളിലും ത്രിപുരയിലും ഒക്കെ കൊടുത്ത ആ മരുന്ന് ഇവിടെയും മോന് കൃത്യമായി കിട്ടും . അതോടെ മോന്റെ അസുഖം പൂർണ്ണമായും മാറും പിന്നെ ഒരു കാര്യം കൂടി. മോന്റെ നേതാക്കൾ മുഖ്യമന്ത്രിമാരാകുമ്പോഴും ഞങ്ങൾ പലവട്ടം പോയി കണ്ടിട്ടുണ്ട് ട്ടോ




