പിണറായിയെ അഭിവാദ്യം ചെയ്ത് വി കുഞ്ഞികൃഷ്ണൻ; കൈകൊടുത്ത് ടി.കെ ഗോവിന്ദൻ സഭയിലേക്ക്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിൽ എംഎൽഎമാരായി വി കുഞ്ഞികൃഷ്ണനും ടികെ ഗോവിന്ദനും സത്യപ്രതിജ്ഞ ചൊല്ലി. സിപിഎമ്മിനോട് തെറ്റിപ്പിരിഞ്ഞ് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച ഇരുവരും സഗൗരവമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. പിണറായി വിജയന് കൈ കൊടുത്തു കൊണ്ടായിരുന്നു ടികെ ഗോവിന്ദൻ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. തളിപ്പറമ്പിൽ നിന്നെത്തിയ അംഗത്തെ ഭരണനിരയിലുള്ളവർ കയ്യടികളോടെയാണ് വരവേറ്റത്. പിണറായി വിജയന് അഭിവാദ്യം അർപ്പിച്ചു കൊണ്ടായിരുന്നു വി കുഞ്ഞികൃഷ്ണൻ സഗൗരവം സത്യപ്രതിജ്ഞ ചൊല്ലിയത്. പയ്യന്നൂരിൽ നിന്നും സഭയിലെത്തിയ കുഞ്ഞികൃഷ്ണൻ സിപിഎമ്മിനോട് ഏറ്റുമുട്ടിയാണ് മത്സരരംഗത്തെത്തിയത്.
രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങിയത്. പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ് എന്നിങ്ങനെയായിരുന്നു ജി സുധാകരൻ സഭയെ അഭിസംബോധന ചെയ്തത്.
രണ്ടാമതായി പാറക്കൽ അബ്ദുല്ലയും മൂന്നാമതായി കെ എം അഭിജിത്തുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂവരും ദൈവനാമത്തിൽ സത്യപ്രതിജ്‍ഞ ചെയ്തു. കെകെ ആബിദ് ഹുസൈൻ തങ്ങൾ, അബിൻ വർക്കി എന്നിവരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ പുനലൂർ എംഎൽഎ സി അജയപ്രസാദ്, ഒഎസ് അംബിക, ജിആർ അനിൽ എന്നിവർ സഗൗരവവും സത്യപ്രതിജ്ഞ ചെയ്തു. ഒഎസ് അംബികയാണ് സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത. സത്യവാചകത്തിന് അവസാനം ആലുവാക്കാർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് അൻവർ സാദത്ത് പറഞ്ഞു. എംഎസ് അരുൺ കുമാറും സഗൗരവം പ്രതിജ്ഞ ചെയ്തപ്പോൾ കന്നട ഭാഷയിലാണ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് സത്യപ്രതിജ്ഞ ചെയ്തത്.
കെഎൻ ബാലഗോപാൽ, വിടി ബൽറാം എന്നിവർ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. ഉമ്മൻചാണ്ടിയുടെ ഫോട്ടോ പതിച്ച ടി ഷർട്ട് ധരിച്ചാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. കോഴിക്കോട് സൗത്ത് എംഎൽഎ അഡ്വ ഫൈസൽ ബാബു ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്.




