വോട്ടിനായി ബിജെപി കിറ്റുകൾ നൽകിയെന്ന പരാതിയിൽ കേസ്

തൃശൂർ: വോട്ടിനായി ബിജെപി കിറ്റുകൾ നൽകിയെന്ന പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. കിറ്റുകൾ ഓർഡർ ചെയ്ത രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 900 രൂപ വിലയുള്ള 26 കിറ്റുകളാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് ഇലക്ഷൻ ഫ്ലയിംഗ് സ്ക്വാഡ് പിടികൂടിയത്.
തൃശൂർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് അമ്പതോളം പേർ കിറ്റ് വാങ്ങിയെന്ന് സിപിഎം പ്രവർത്തകർ പറയുന്നു. 18 ഐറ്റം അടങ്ങിയ കിറ്റാണ് പിടികൂടിയത്. രാധാകൃഷ്ണൻ എന്ന പ്രാദേശിക ബിജെപി നേതാവ് പറഞ്ഞിട്ടാണ് സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തിയതെന്നും സിപിഎം ആരോപിച്ചു.അതേസമയം, പണവും മദ്യവും കിറ്റും നൽകി തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നുവെന്ന് മുൻമന്ത്രി വി എസ് സുനിൽ കുമാർ പ്രതികരിച്ചു.
ബിജെപി 2024ൽ നടത്തിയ കാര്യം വീണ്ടും നടത്തുന്നു. നഗ്നമായ തിരഞ്ഞെടുപ്പ് ലംഘനമാണ് നടത്തുന്നത്. സൂപ്പർ മാർക്കറ്റ് മുതലാളിമാരെ സ്വാധീനിക്കുന്നു. പെട്ടിയിൽ പണവുമായാണ് കേന്ദ്ര നേതാക്കൾ വരുന്നതെന്നും വിഎസ് സുനിൽകുമാർ ആരോപിച്ചു.എന്നാൽ, രാധാകൃഷ്ണൻ എന്നയാൾ പറഞ്ഞിട്ട് വിഷുവിനായി തയ്യാറാക്കിയ കിറ്റ് എന്നാണ് കടയുടമ പറയുന്നത്. സൂപ്പർമാർക്കറ്റിന്റെ പുറകിലാണ് കിറ്റുകൾ തയ്യാറാക്കി വച്ചിരിക്കുന്നത്. 75 കിറ്റുകൾ തയ്യാറാക്കിവച്ചതിൽ 50 എണ്ണം കൊണ്ടുപോയെന്നും കടയുടമ പറഞ്ഞു. സംഭവത്തെ തുടർന്ന് സൂപ്പർ മാർക്കറ്റ് അടപ്പിച്ചു.




