നിരന്തരം പീഡിപ്പിച്ച 67 -കാരനായ ഭർതൃപിതാവിന്‍റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി യുവതി

കഴിഞ്ഞ വെള്ളിയാഴ്ച മുസഫർനഗർ ജില്ലയിൽ 28 -കാരിയായ സ്ത്രീ തന്നെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഭർതൃപിതാവിന്‍റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി. ഗുരുതരമായി പരിക്കേറ്റ 67 -കാരനായ ഭർതൃപിതാവിനെ സംഭവം അറിഞ്ഞെത്തിയ പോലീസാണ് ആശുപത്രിയിലാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.
ഭർതൃപിതാവിന്‍റെ നിരന്തരം പീഡനം
മുസഫർനഗർ ജില്ലയിലെ ബുധാന പട്ടണത്തിലെ ചന്ദേരി റോഡിലെ സഫിപൂർ പട്ടിയിലാണ് സംഭവം നടന്നത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോൾ ഗുരുതരമായി പരിക്കേറ്റ ഇയാൾ അവശനിലയിലായിരുന്നു. പോലീസ് ഉടൻ തന്നെ ഇയാളെ അടുത്തുള്ള മെഡിക്കൽ സെന്‍ററിലെത്തിച്ചു. ഹരിയാനയിൽ ജോലി ചെയ്യുന്ന ഭർത്താവ് വീട്ടിലില്ലാത്തപ്പോഴെല്ലാം ഭർതൃപിതാവ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചിരുന്നതായി യുവതി പോലീസിന് മൊഴി നൽകിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏതാണ്ട് രണ്ട് വർഷത്തോളമായി ഭർതൃപിതാവ് തന്നെ ബലാത്സംഗം ചെയ്തിരുന്നുവെന്നാണ് യുവതിയുടെ മൊഴി. കുടുംബം പോറ്റാൻ ഭർത്താവ് ഹരിയാനയിൽ വാടക റിക്ഷാ ഡ്രൈവറായി ജോലി ചെയ്യുകയാണ്. രണ്ട് ചെറിയ ആൺമക്കൾക്കും ഭർതൃപിതാവിനുമൊപ്പമായിരുന്നു യുവതിയുടെ താമസം.
ഭർത്താവ് വീട്ടിലില്ലാത്തപ്പോഴൊക്കെ ഇയാൾ തന്നെ പീഡിപ്പിച്ചിരുന്നുവെന്നും പലതവണ അയൽവാസികളോട് ഭർതൃപിതാവിന്‍റെ ഉപദ്രവത്തെ കുറിച്ച് പറഞ്ഞിരുന്നെന്നും യുവതി പോലീസിൽ മൊഴി നൽകി. എന്നാൽ അവരാരും സഹായത്തിനെത്തിയിരുന്നില്ലെന്നും യുവതി പറഞ്ഞു. വീട്ടിൽ പീഡനം നേരിട്ടിരുന്നെന്ന് യുവതി പരാതിപ്പെട്ടിരുന്നതായി അയൽവാസിയായ നസ്ര പോലീസിന് മൊഴി നൽകി. എന്നാൽ, മറ്റുള്ളവരിൽ നിന്നും ഇവർ ഏതാണ്ട് പൂർണ്ണമായും അകന്നാണ് കഴിഞ്ഞിരുന്നതെന്നും അതിനാൽ വീട്ടിൽ യഥാർത്ഥത്തിൽ എന്താണ് നടന്നതെന്ന് അറിയില്ലെന്നുമാണ് അയൽവാസികളുടെ മൊഴി. സ്ത്രീയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പോലീസ് അന്വേഷിക്കുകയാണെന്നും സർക്കിൾ ഓഫീസർ ഗജേന്ദ്ര പാൽ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇരുവശത്ത് നിന്നും ഇതുവരെ രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.



