തന്ത്രിസ്ഥാനം തുടരുമോ? കണ്ഠരര് രാജീവറുടെ ഭാവി നിർണായക ഘട്ടത്തിൽ

തിരുവനന്തപുരം: ശബരിമല തന്ത്രിസ്ഥാനത്ത് കണ്ഠരര് രാജീവര് തുടരണമോ എന്ന കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് തീരുമാനമെടുക്കും. സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്ത് വന്നതും കടുത്ത ജാമ്യവ്യവസ്ഥകൾ നിലനിൽക്കുന്നതും കാരണം രാജീവരർക്ക് തന്ത്രിസ്ഥാനത്ത് തുടരാൻ സാധിക്കാത്ത സാഹചര്യത്തിൽ ചുമതലയിൽ നിന്ന് മാറ്റുന്ന കാര്യവും തിരുവിതാംകൂർ ദേവസ്വം ബോർഡ് ചിന്തിക്കുന്നുണ്ട്.
പകരം മകൻ ബ്രഹ്മദത്തന് തന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് അടുത്തിടെ കത്ത് നൽകിയിരുന്നു. തന്ത്രിസ്ഥാനം സംബന്ധിച്ച് ബോർഡിന് അനുയോജ്യമായ തീരുമാനമെടുക്കാമെന്ന ഹൈക്കോടതി നിർദേശവും ഏറെ ചർച്ചയായിരിക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ യോഗം നിർണായകമാണ്.അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ഒഴിവാകാൻ കണ്ഠരര് രാജീവര് പ്രസിഡന്റ് കെ ജയകുമാറിന് കത്ത് നൽകിയത്.
അനാരോഗ്യത്താൽ ചടങ്ങുകൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നാണ് കത്തിൽ പറയുന്നത്. ഈ തീർത്ഥാടന കാലത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള ഇന്റർവ്യൂ ബോർഡിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ 16ന് തുടങ്ങുന്ന മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് രാജീവരരാണ് ചുമതല നിർവഹിക്കേണ്ടത്. സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായതിനാൽ തന്ത്രിയുടെ ചുമതല വഹിക്കുന്നത്
ഉചിതമല്ലെന്ന് വിലയിരുത്തിയാണ് സ്വയം പിൻവാങ്ങാൻ തീരുമാനിച്ചതെന്നാണ് സൂചന.ശബരിമലയിലെ താന്ത്രിക അവകാശമുള്ള താഴ്മൺമഠത്തിൽ നിന്നും കണ്ഠരര് മോഹനരും രാജീവരരുമാണ് തന്ത്രിസ്ഥാനം വഹിച്ചിരുന്നത്. ജസ്റ്റിസ് പരിപൂർണൻ കമ്മിഷന്റെ നിർദ്ദേശപ്രകാരം മോഹനരെ തന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കിയപ്പോൾ മകൻ മഹേഷ് മോഹനരരെ തന്ത്രിയായി നിയമിച്ചിരുന്നു.




