‘സിപിഎം വിട്ടവരെ തിരികെയെത്തിക്കും’; പരാജയങ്ങളും തിരിച്ചടികളും വിശദീകരിച്ചു, വീഴ്ചയുണ്ടെങ്കിൽ സ്വയം വിമർശനം നടത്തുമെന്ന് എം.എ. ബേബി

തിരുവനന്തപുരം: സിപിഎം വിട്ടവരെ തിരികെയെത്തിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പ്രവർത്തകർക്കിടയിൽ ജാഗ്രതക്കുറവും പോരായ്മയും ഉണ്ടായി എന്നും എം എ ബേബി പറഞ്ഞു. പരാജയങ്ങളും തിരിച്ചടിയും ഉണ്ടായി. തങ്ങൾ അത് വിശദീകരിച്ചുവെന്നും എംഎ ബേബി പറഞ്ഞു. പാവപ്പെട്ടവരുടെ അഭയസ്ഥാനം ആണ് സിപിഐഎം. പോരായ്മകൾ ബാധിക്കാത്ത ഒരു ഘടകമോ സഖാക്കളോ സിപിഐഎമ്മിൽ ഇല്ലെന്നും ബേബി പറഞ്ഞു.
പിബിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ആയിരുന്നു മറുപടി. വ്യക്തിപരമായി ചെയ്യേണ്ട കാര്യങ്ങളിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് സ്വയം വിമർശനപരമായി പറയുമെന്നും എംഎ ബേബി വിശദീകരിച്ചു. റിപ്പോർട്ടറിലെ പരിശോധന വലിയ രീതിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും എംഎ ബേബി പ്രതികരിച്ചു.
അരമണിക്കൂർ നേരം സംപ്രേഷണം നിർത്തിവയ്ക്കാൻ നിർബന്ധിക്കപ്പെട്ടു. വനിതാ മാധ്യമപ്രവർത്തകരുടെ സ്മാർട്ട് ഫോണും വാർത്താമാധ്യമത്തിന്റെ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഫോണും ബലാൽക്കാരമായി പിടിച്ചുവച്ചു. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ, വാ മൂടിക്കെട്ടുകയുണ്ടായി. എഡിറ്റോറിയൽ റൂമുകളിൽ കടന്നുചെന്ന് ഇത്തരത്തിലുള്ള അതിക്രമങ്ങൾ നടത്തിയതായി ഓർമ്മയിൽ ഇല്ല.
സ്ഥാപന ഉടമകൾ ഉൾപ്പെട്ട കേസുകളെക്കുറിച്ച് അന്വേഷിക്കുന്നതിനു വേണ്ടിയാണ് എത്തിയത് എന്നാണ് പോലീസ് പറയുന്നത്. വാർത്ത ചാനൽ എഡിറ്റോറിയൽ വിഭാഗം നടത്തുന്ന ഒന്നും അന്വേഷണത്തിന് പരിധിയിൽ കൊണ്ടുവരേണ്ട കാര്യമില്ല. മീഡിയവൺ ചാനലിനെതിരെ ഉള്ള അതിക്രമത്തെ അപലപിക്കുകയാണ് നേരത്തെ ചെയ്തത്. മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അഭിവാജ്യ ഘടകം. ചാനലിന്റെ മാനേജ്മെന്റിന്റെ ഭാഗത്തെ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ അത് അന്വേഷിച്ച് നടപടി സ്വീകരിക്കുകയാണ്.




