കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആര് വരും? ഡൽഹിയിൽ മുഖ്യമന്ത്രിയും കെ.സി വേണുഗോപാലും തമ്മിൽ നിർണായക ചർച്ച!

കെപിസിസി അധ്യക്ഷ പദവിയിലേക്ക് പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിനായി ഡൽഹിയിലെത്തിയപ്പോഴായിരുന്നു ഈ ചർച്ച.
സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുന്ന ഒരാൾ കെപിസിസി അധ്യക്ഷനാകണമെന്നാണ് വി.ഡി. സതീശന്റെ പ്രധാന നിലപാട്. നിലവിലെ അധ്യക്ഷനായ സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെത്തുടർന്നാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്.
പാർട്ടിക്കുള്ളിൽ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് വിവിധ നേതാക്കളുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ബെന്നി ബഹ്നാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ആന്റോ ആന്റണി തുടങ്ങിയ എം.പിമാരും, മാത്യു കുഴൽനാടൻ എം.എൽ.എ, ജോസഫ് വാഴക്കൻ എന്നിവരുമാണ് നിലവിൽ പരിഗണനയിലുള്ള പ്രധാനികൾ. ഇതിൽ കെ.സി. വേണുഗോപാലിന്റെ പക്ഷത്തുനിന്നുള്ള പ്രമുഖ പേരുകളിൽ ഒന്നാണ് മാത്യു കുഴൽനാടന്റേത്.
നേരത്തെ കെ. മുരളീധരൻ, സണ്ണി ജോസഫ് തുടങ്ങിയവരും ഹൈക്കമാൻഡിനെ തങ്ങളുടെ നിലപാടുകൾ അറിയിച്ചിരുന്നു. സംസ്ഥാന കോൺഗ്രസിൽ അധ്യക്ഷനില്ലാത്തത് നിലവിൽ വലിയ സംഘടനാ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ എത്രയും വേഗം പുതിയ അധ്യക്ഷനെ നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് എഐസിസി നേതൃത്വം. പുതിയ അധ്യക്ഷനെ സംബന്ധിച്ച് സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെയും മുൻ കെപിസിസി അധ്യക്ഷന്മാരുടെയും അഭിപ്രായങ്ങൾ തേടാൻ ഹൈക്കമാൻഡ് ദീപ ദാസ് മുൻഷിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.




