വയനാട് മണ്ണിടിച്ചിൽ; തുരങ്കപാത നിർമാണത്തിലെ വീഴ്ചയിൽ നടപടി വേണമെന്ന് സുരേഷ് ഗോപി

വയനാട് മണ്ണിടിച്ചിൽ അതീവ ദുഃഖകരമായ സംഭവമാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നും, ഇതൊരു ഗുരുതരമായ വീഴ്ചയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തുരങ്ക നിർമ്മാണ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, വീഴ്ച വരുത്തിയവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ നാല് അതിഥി തൊഴിലാളികൾ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. അപകടത്തിൽ ഒരു വീടും പള്ളിയും പൂർണ്ണമായും തകർന്നു. തുരങ്കപാത നിർമ്മാണത്തിനായി കൂട്ടിയിട്ടിരുന്ന മണ്ണ് ഇടിഞ്ഞ് വീണതാണ് അപകടത്തിന് കാരണമായത്. മണ്ണിനടിയിൽ ഇനിയും എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.



