ഡിവൈഎഫ്ഐ പ്രവർത്തകനെ ഡ്രൈവറായി നിയമിച്ചോ? ആരോപണത്തിൽ വിശദീകരണവുമായി മന്ത്രി കെ.എ. തുളസി

പാലക്കാട്: ഡിവൈഎഫ്ഐ പ്രവർത്തകനെ ഡ്രൈവറായി നിയമിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി മന്ത്രി കെ.എ. തുളസി. പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും ഡ്രൈവർക്ക് ഡിവൈഎഫ്ഐ ബന്ധമില്ലെന്നും മന്ത്രി വിശദീകരിച്ചു. തൻ്റെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയ ഡ്രൈവർ മുൻപ് ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴും വി.കെ. ശ്രീകണ്ഠൻ എം.പിയുടെ കൂടെയും ദീർഘകാലം ഡ്രൈവറായി ജോലി ചെയ്തിരുന്ന വ്യക്തിയാണെന്നും ഇയാൾക്ക് ഡിവൈഎഫ്ഐയുമായോ മറ്റ് ഇടത് സംഘടനകളുമായോ യാതൊരുവിധ ബന്ധവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആരോപണവിധേയനായ വ്യക്തി ഏതെങ്കിലും കോൺഗ്രസുകാരനെയോ യൂത്ത് കോൺഗ്രസുകാരനെയോ മർദ്ദിച്ചതിനോ, ഇയാൾക്ക് ഡിവൈഎഫ്ഐയുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്നതിനോ വ്യക്തമായ തെളിവ് നൽകിയാൽ ഇയാളെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കാൻ തയ്യാറാണെന്നും തുളസി പ്രതികരിച്ചു.




