സതീശനെതിരെ മുന്നറിയിപ്പ്; ‘സർക്കാരിന്റെ ബലഹീനത മുതലെടുത്ത് തിരിച്ചുവരാമെന്ന് കരുതേണ്ട, തെറ്റ് തിരുത്തണം’

കോഴിക്കോട്: കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് പിന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലുകള്‍ ആണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പാര്‍ട്ടി തിരിച്ചടികളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഉജ്ജ്വലമായ ചരിത്രമാണ് തങ്ങള്‍ക്കുള്ളതെന്നും എംഎ ബേബി പറഞ്ഞു. കോഴിക്കോട് വിപുലീകൃത സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എ ബേബി.
‘ചില തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ യോഗം സംഘടിപ്പിക്കുന്നതെങ്കിലും ഉജ്ജ്വലമായ ചരിത്രമാണ് പാര്‍ട്ടിക്കുള്ളത്. സമ്പൂര്‍ണ്ണ സാക്ഷരത, സമ്പൂര്‍ണ്ണ വൈദ്യുതീകരണം, ജനകീയാസൂത്രണം, കഴിഞ്ഞ പത്ത് വര്‍ഷത്തെ മഹത്തായ നേട്ടങ്ങള്‍. ഇതിനെല്ലാം പിന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലുകളാണ്’, എം എ ബേബി പറഞ്ഞു.
കുറേ ശരികള്‍ക്കിടയിലാണ് സിപിഐഎമ്മിന് തെറ്റ് സംഭവിക്കുന്നത്. തെറ്റ് തിരുത്താന്‍ തയ്യാറാകുമ്പോള്‍ തെറ്റ് പറ്റിയേ എന്ന് പരിഹസിക്കുകയാണ്. ചരിത്രം ഓര്‍ക്കണം, കേരളത്തിലെ സാമൂഹിക പരിഷ്‌കരണത്തില്‍ സിപിഐഎം നിര്‍ണായക പങ്കുവഹിച്ചു. വലതുപക്ഷ ധ്രുവീകരണം 2026ല്‍ സംഭവിച്ചു. ചേലക്കാടന്‍ ആയിഷയെ പോലുള്ളവര്‍ സമ്പൂര്‍ണ്ണ സാക്ഷരതയുടെ ഭാഗമായി പൊതുരംഗത്ത് വന്നത് ഇടതുഭരണത്തിന്റെ ഫലമാണ്. സ്ത്രീ സുരക്ഷാ പദ്ധതി വി ഡി സതീശന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. വി ഡി സതീശന്‍ സര്‍ക്കാരിന്റെ അബദ്ധത്തില്‍ നിന്ന് ഇടതുപക്ഷത്തിന് വളരാമെന്ന് കരുതരുത്.
തിരിച്ചുവരവില്ലെന്ന് വിധിയെഴുതിയപ്പോഴെല്ലാം ഇടതുപക്ഷം ശക്തമായി തിരിച്ചുവന്നിട്ടുണ്ട്. തെറ്റുകള്‍ മനുഷ്യസഹജമാണ്. തിരുത്തി മുന്നോട്ട് പോകും. പാര്‍ട്ടി നിലനില്‍ക്കണമെന്നാഗ്രഹിച്ചുകൊണ്ടുള്ള വിമര്‍ശനം സ്വാഗതം ചെയ്യും. ചില വ്യാജ പ്രതീതി നിര്‍മ്മാണത്തില്‍ വിശ്വസിച്ച് വിമര്‍ശിക്കും. അവരെ ശരി ബോധ്യപ്പെടുത്താം. മറ്റൊരു കൂട്ടര്‍ പ്രസ്ഥാനത്തെ കരിവാരിത്തേക്കാന്‍ വിമര്‍ശിക്കുകയാണ്. സിപിഐഎമ്മിന് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന പ്രതീതി സൃഷ്ടിച്ചു. പാര്‍ട്ടി ഘടകങ്ങളില്‍ വിമര്‍ശനം വേണം. അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തരുതെന്നും എം എ ബേബി നിര്‍ദേശിച്ചു.




