ഏത് വാർത്ത നൽകണമെന്ന് പത്രത്തിന് തീരുമാനിക്കാം; എം. സ്വരാജ്

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ഫീച്ചർ വിവാദത്തിൽ കൂടുതൽ വിശദീകരണവുമായി എം. സ്വരാജ് രംഗത്ത്. വിവാദത്തിനാധാരമായ ലേഖനം ദേശാഭിമാനിയിൽ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നും സാങ്കേതിക കാരണങ്ങളാലാണ് പത്രം അച്ചടിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മാധ്യമങ്ങളിലും നടക്കുന്ന സ്വാഭാവികമായ മാറ്റങ്ങൾ മാത്രമാണ് ഇതെന്നും, ഏതൊക്കെ വാർത്തകളും ലേഖനങ്ങളും നൽകണം എന്ന് തീരുമാനിക്കുന്നത് സ്ഥാപനത്തിന്റെ സ്വന്തം സംവിധാനമാണെന്നും സ്വരാജ് പറഞ്ഞു.
പ്രസിദ്ധീകരിക്കാനായി നൂറുകണക്കിന് ലേഖനങ്ങൾ എത്താറുണ്ടെന്നും അവയിൽ ഏതാണ് അച്ചടിച്ചതെന്ന് അറിയേണ്ടതില്ലെന്നും സ്വരാജ് ചൂണ്ടിക്കാട്ടി. വാരാന്തപ്പതിപ്പിന്റെ ചുമതലയിലുണ്ടായിരുന്ന ന്യൂസ് എഡിറ്റർ കെ.ആർ. അജയനെതിരെ നടപടിയെടുത്തു എന്ന വാർത്തകളും അദ്ദേഹം തള്ളി. അത്തരം വാർത്തകൾ ആരും സ്ഥിരീകരിച്ചിട്ടില്ലെന്നും, ഇനി അഥവാ സ്ഥാപനം നടപടിയെടുത്താൽ തന്നെ അത് ദേശാഭിമാനിയുടെ പ്രവർത്തന സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.




