‘മന്ത്രിക്ക് സ്‌പെയിനിലേക്ക് പോകാൻ കരാറിന്റെ ആവശ്യമില്ല; നാട്ടിലെ പ്രശ്‌നങ്ങൾ മറയ്‌ക്കാനുള്ള നീക്കമാണ് നടക്കുന്നത്’

തിരുവനന്തപുരം: മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി നടത്തിയ ഇടപാടുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അർജന്റീനിയൻ ടീമിനെയും മെസിയെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി നടത്തിയ നടപടിക്രമങ്ങളിൽ ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നും അക്കാര്യം മുൻ കായികമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
മന്ത്രിക്ക് സ്‌പെയിനിൽ പോകുന്നതിന് ഏതെങ്കിലും കരാറിന്റെ ആവശ്യമില്ലെന്നും സർക്കാരുമായല്ല കരാർ നടന്നിട്ടുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു. നാട്ടിൽ നടക്കുന്ന പ്രശ്‌നങ്ങൾ മറയ്‌ക്കാനാണ് ഇത്തരത്തിലുള്ള വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും ഇക്കാര്യത്തിൽ എന്തെങ്കിലും അന്വേഷിക്കാനുണ്ടെങ്കിൽ അങ്ങനെ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര മത്സരത്തിന് സജ്ജമാകാനാണ് കലൂർ സ്റ്റേഡിയം സ്‌പോൺസർക്ക് കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.’എന്ത് അന്വേഷണം നടക്കുമെന്ന് അറിയില്ല. മന്ത്രിക്ക് സ്‌പെയിനിൽ പോകാൻ കരാറൊന്നും വേണ്ട. ഇപ്പോഴത്തെ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധമാറ്റാനുള്ള ശ്രമമാണിതെന്ന സംശയമുണ്ട്. ചില കാര്യങ്ങൾ മാത്രമേ തനിക്കറിയൂ. ക്രമക്കേട് നടന്നിട്ടില്ല. ഔദ്യോഗികമായി തനിക്ക് കത്ത് കിട്ടിയിട്ടില്ല. അന്നത്തെ കായികമന്ത്രി കാര്യങ്ങൾ വിശദീകരിക്കും’- പിണറായി വ്യക്തമാക്കി.




