
സംസ്ഥനത്തെ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുന്നു എന്ന കേന്ദ്രസർക്കാർ വാദം പച്ചക്കള്ളമാണെന്ന് മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ ഒമ്പത് വർഷങ്ങളായി കേരളത്തിൽ ഒരു സർക്കാർ സ്കൂൾ പോലും അടച്ചുപൂട്ടിയിട്ടില്ല. കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയ കണക്കുകൾ 1992-ൽ ഡി.പി.ഇ.പി. പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മൾട്ടി ഗ്രേഡ് ലേണിംഗ് സെന്ററുകളുമായി (MGLC) ബന്ധപ്പെട്ടതാണ് എന്നും മന്ത്രി വ്യക്തമാക്കി. ഇത് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
കേരളത്തിലെ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുന്നു എന്ന കേന്ദ്രസർക്കാരിന്റെ വാദം അടിസ്ഥാനരഹിതമാണ്. ഇത് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. കഴിഞ്ഞ ഒമ്പത് വർഷങ്ങളായി കേരളത്തിൽ ഒരു സർക്കാർ സ്കൂൾ പോലും അടച്ചുപൂട്ടിയിട്ടില്ല.
കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയ കണക്കുകൾ 1992-ൽ ഡി.പി.ഇ.പി. പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മൾട്ടി ഗ്രേഡ് ലേണിംഗ് സെന്ററുകളുമായി (MGLC) ബന്ധപ്പെട്ടതാണ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം (RTE) നിലവിൽ വന്നപ്പോൾ ഇവ സ്കൂളുകളായി തുടരാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് ഈ സെന്ററുകൾ ഘട്ടംഘട്ടമായി നിർത്തലാക്കിയത്. അവിടുത്തെ വിദ്യാർഥികൾക്ക് അടുത്തുള്ള സ്കൂളുകളിലേക്ക് സൗജന്യ യാത്രാസൗകര്യമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഏതെങ്കിലും ഒരു സർക്കാർ സ്കൂൾ അടച്ചുപൂട്ടിയതായി തെളിയിക്കാൻ സാധിക്കുമോ? കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള ഇത്തരം ശ്രമങ്ങൾ മന:പൂര്‍വം ആണെന്ന് പറയാതെ വയ്യ.